തൃശൂർ: ബി ജെ പി യുടെ കേരളത്തിലെ ലോകസഭാ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് തൃശ്ശൂരിലേക്ക് പോകും. 3 മണിക്ക് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് റോഡ് മാർഗ്ഗമാണ് തൃശൂരില്‍ എത്തിച്ചേരുക . ഇവിടെ നിന്ന് കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട് .
എന്നാൽ പ്രധാനമന്ത്രിയുടെ പരിപാടിയിലെ ഏറ്റവും വലിയ ആകർഷണം അദ്ദേഹം പങ്കെടുക്കാൻ പോകുന്ന മഹിളാ ശക്തി സമ്മേളനമാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള രണ്ടുലക്ഷത്തോളം വനിതകൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വനിതകൾക്ക് മാത്രമാണ് പ്രവേശനം. സമ്മേളനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ നിയന്ത്രിക്കാൻ 200 ഓളം വനിതാ വളണ്ടിയർമാരെയാണ് ബി ജെ പി സജ്ജമാക്കിയിരിക്കുന്നത്
സമ്മേളനത്തിൽ മഹിളാ പ്രവർത്തകർക്കു പുറമെ അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പങ്കാളികളാകും. ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
പാർലമെന്റിന്റെ ഇരുസഭകളിലും വനിതാ സംവരണ ബിൽ വിജയകരമായി പാസാക്കിയതിന് മോദിയെ അഭിനന്ദിക്കാനാണ് ബി.ജെ.പിയുടെ കേരള ഘടകം ‘സ്ത്രീ ശക്തി മോഡിക്ക് ഒപ്പം’ എന്ന ശീർഷകത്തിൽ, തേക്കിൻകാട് മൈതാനത്ത് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള വനിതകൾ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവിച്ചു .
മോദിയുടെ തൃശൂർ സന്ദർശനം കേരള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു
Discussion about this post