ചെന്നൈ: തമിഴ് സംവിധായകനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് സംവിധായകൻ ലോകേഷ് കനഗരാജിനെതിരെ ഹർജി നൽകിയത്. ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകേഷ് സംവിധാനം ചെയ്ത് വിജയ് നായകനായ ലിയോ കണ്ടതിന് പിന്നാലെയാണ് ഇയാൾ ഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ഇയാൾ ഹര്‍ജി നല്‍കിയത്.
ലോകേഷ് തന്റെ സിനിമകളിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് രാജാമുരുകന്റെ ആരോപണം. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ സിനിമയിൽ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ പറയുന്നു. ലിയോ സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും രാജാമുരുകൻ ആവശ്യപ്പെടുന്നു. ലിയോ സിനിമ കണ്ട് തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും അക്രമത്തെയും മയക്കുമരുന്ന് ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതുപോലുള്ള സിനിമകൾ സെൻസർ ഡിപ്പാർട്ട്‌മെന്റ് കൃത്യമായി പരിശോധിക്കണം. ലോകേഷിതെിരേ കേസെടുക്കണം. ലിയോ എന്ന സിനിമ പൂർണമായും നിരോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
വിജയ് നായകനായി ലിയോയാണ് ലോകേഷ് സംവിധാനം ചെയ്ത് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. തൃഷയായിരുന്നു ലിയോയിലും വിജയ്‍യുടെ നായിക. വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടിയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
Discussion about this post