ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എൽ 1 അതിന്റെ ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ എത്തിയതിന് പിന്നാലെ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ “അടങ്ങാത്ത സമർപ്പണത്തിന്റെ” സാക്ഷ്യമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ആദിത്യ-എൽ 1 ലക്ഷ്യസ്ഥാനത്ത് എത്തുന്നു. ഏറ്റവും സങ്കീർണ്ണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിത്’- അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ അസാധാരണ ചുവടുവെയ്പ്പിൽ നിങ്ങളെ അഭിനന്ദിക്കുവാൻ ഞാൻ രാജ്യത്തേടൊപ്പം ചേരുന്നു. മനുക്ഷ്യരാശിയുടെ ഗുണത്തിനായി ഞങ്ങൾ ഇനിയും ശാസ്ത്രത്തിന്റെ അതിർത്തികൾ ഇനിയും ഭേദിക്കുമെന്നും അദ്ദേഹം കുറിച്ചു.
സൗരദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവർക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അഭിനന്ദനമറിയിച്ചു. ഈ ദൗത്യം മനുഷ്യരാശിക്ക് ഗുണകരമാകുമെന്നും നിർണായക ദൗത്യങ്ങളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിച്ചെന്നും ദ്രൗപദി മുർമു പറഞ്ഞു. ആദിത്യ എൽവൺ ലക്ഷ്യത്തിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ അറിയിച്ചത്.
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് ഇന്ന് വിജയകരമായി ലക്ഷ്യത്തിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശഏജൻസിയാണ് ഐഎസ്ആർഒ. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്.
Discussion about this post