തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ- അജിത ദമ്പതികളുടെ എട്ട് വയസ്സുള്ള മകൻ സ്റ്റിജോയെ ആണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയായിരുന്നു കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്‌കൂളിൽ നിന്നും വന്ന ശേഷം ബീച്ച് റോഡിൽ കളിക്കാൻ പോകുകയായിരുന്നു കുട്ടി. ഇതിനിടെ നായ്ക്കൾ കൂട്ടത്തോടെയെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ ആണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയുടെ പരിക്ക് സാരമുളളതാണ്. കുട്ടിയുടെ കാൽമുട്ടിന് പിന്നിലും പിൻഭാഗത്തും കടിയേറ്റ് മാംസം അടർന്ന നിലയിലാണ്. 12 ഓളം മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ ഉള്ളത്. കുട്ടിയെ ആദ്യം പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടത്തെ ചികിത്സയ്ക്ക് ശേഷമാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post