ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് ഭാരതം. ആഗോളപ്രശ്‌നങ്ങൾ നടക്കുമ്പോഴെല്ലാം ഇന്ത്യയുടെ അഭിപ്രായം കേൾക്കാനായി വൻ രാഷ്ട്രങ്ങൾവരെ കാതോർത്തിരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. ഇന്ത്യയുമായി നല്ല നയതന്ത്രബന്ധമാണ് ഇന്ന് ഏതൊരു രാജ്യവും ആഗ്രഹിക്കുന്നത്. അതിനിടയിലാണ് ഇന്ത്യയുമായുള്ള ബന്ധം ഉലയ്ക്കും വിധം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് മൂന്ന് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്. യുവശാക്തീകരണ വകുപ്പുമന്ത്രി മറിയം ഷിയുനയാണ് പ്രധാനമന്ത്രിയെ സഭ്യമല്ലാത്ത ഭാഷയിൽ ആദ്യം വിമർശിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. പിന്നാലെ മാൽഷ ഷെരീഫ്, മഹ്‌സൂം മാജിദ് എന്നീ സഹമന്ത്രിമാരും ഇതേറ്റുപിടിക്കുകയായിരുന്നു.
ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കിട്ട്, നരേന്ദ്രമോദി പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതാണത്രേ മാലിദ്വീപ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. പിന്നാലെ വിവാദം അണപൊട്ടി. മോദിയെയും ഇന്ത്യയെയും അധിക്ഷേപിച്ചതിന്റെ ഫലം മാലിദ്വീപ് ഉടനടി അറിഞ്ഞു. നാനാകോണുകളിൽ നിന്നും ദ്വീപ് രാഷ്ട്രത്തിനെതിരെ വിമർശനം ശക്തമായി. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മന്ത്രിമാരുടെ പരാമർശം തള്ളി. അവർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടി എടുക്കാൻ മാലിദ്വീപ് നിർബന്ധിതരായി. ഹൈക്കമ്മീഷണറെ അടക്കം വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
എന്നാൽ പ്രശ്‌നങ്ങൾ അവിടെയും അവസാനിക്കുന്നില്ല. മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായത് മുതൽ ഉലഞ്ഞ ഉഭയകക്ഷി ബന്ധം നേരെയാക്കാൻ രാജ്യം ഒരുപാട് ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികളിൽ നിന്ന് വ്യക്തമാകുന്നത്. നരേന്ദ്രമോദിക്കെതിരായ അധിക്ഷേപം ഇന്ത്യക്കാരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങൾ മുതൽ സാധാരണപൗരന്മാർ വരെ സോഷ്യൽമീഡിയയിലടക്കം മാലിദ്വീപിനെതിരെ രംഗത്തെത്തി. BoycottMaldives ഹാഷ്ടാഗുകൾ ട്രെൻഡിംഗായി കൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനും പ്രാദേശികടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള ആഹ്വാനങ്ങൾ ഉയർന്നുകഴിഞ്ഞു. അവധിക്കാലം മാലിദ്വീപിൽ ആഘോഷിക്കാൻ തീരുമാനമെടുത്തവരിൽ പലരും ടിക്കറ്റുകൾ കാൻസൽ ചെയ്തു. ഏകദേശം 8,000 ടിക്കറ്റുകളും 2,500 റൂം ബുക്കിംഗുകളുമാണ് പ്രശ്‌നം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കാൻസൽ ചെയ്യപ്പെട്ടത്. ഇപ്പോൾ പുറത്ത് വരുന്ന കണക്ക്, മാലിദ്വീപിന്റെ ഭാവി അത്ര ശോഭനീയമല്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇന്ത്യക്കാർ പിണങ്ങിയാൽ തീരാവുന്ന സാമ്പത്തിക അടിത്തറയേ മാലിദ്വീപിനുള്ളൂ എന്നതാണ് അതിന് കാരണം. ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാനവരുമാനമാർഗം ടൂറിസമാണ്. മാലിദ്വീപിലെത്തുന്ന ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം 2 ലക്ഷത്തോളം ഇന്ത്യക്കാരാണ് മാലിദ്വീപ് സന്ദർശിച്ചത്. 2020-ൽ കോവിഡ് ബാധിച്ചപ്പോൾ പോലും, മാലിദ്വീപിൽ ഏകദേശം 63,000 ഇന്ത്യൻ സന്ദർശകർ എത്തി. ഇന്ത്യക്കാർ ഒഴുക്കുന്ന പണമാണ് മാലിക്കാരുടെ അന്നമെന്ന് സാരം. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഇന്ത്യയോട് കൂറുള്ള മറ്റുപലരാജ്യക്കാരും തങ്ങളുടെ യാത്ര ഉപേക്ഷിക്കാൻ സാധ്യത ഏറെയാണ്. കൂടാതെ ലക്ഷദ്വീപിന്റെ സൗന്ദര്യം ലോകമെങ്ങും ചർച്ച ചെയ്യാൻ തുടങ്ങി. ഇന്ത്യയുടെ ഭാഗമായ ദ്വീപ് സന്ദർശിക്കാനായി നിരവധി പേരാണ് ഗൂഗിളിൽ ലക്ഷദ്വീപിനെ കുറിച്ച് സെർച്ച് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഒരൊറ്റ പോസ്‌റ്റോടെ ലോകടൂറിസം ഭൂപടത്തിൽ ലക്ഷദ്വീപിന്റെ സ്ഥാനം വളരെ ഉയർന്നുവെന്ന് സാരം.
ടൂറിസം രംഗത്ത് മാത്രമല്ല ഇന്ത്യ മാലിദ്വീപിനെ കെെയയച്ച് സഹായിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ദ്വീപുകളിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളപ്പോഴും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും ഇന്ത്യ രംഗത്തെത്താറുണ്ട്. 2004ൽ സൂനാമി വന്നപ്പോഴും 2014ൽ മാലെ നഗരത്തിലെ ശുദ്ധജല വിതരണം തകരാറിലായപ്പോഴും ഇന്ത്യൻ സൈനികവിഭാഗങ്ങൾ ദ്രുതഗതിയിൽ സഹായക്കപ്പലുകളും ഹെലികോപ്റ്ററുകളുമായി രംഗത്തെത്തിയിരുന്നു. ഓരോ വർഷവും നൂറ്റൻപതു തവണയെങ്കിലും ഇന്ത്യൻ സൈനിക വിഭാഗങ്ങളോ സന്നദ്ധസംഘടനകളോ മാലദ്വീപിൽ സഹായഹസ്തവുമായി എത്താറുണ്ടെന്നാണ് കണക്ക്. എന്തിനേറെ പറയുന്നു 1988ൽ ശ്രീലങ്കൻ തമിഴ് വിപ്ലവകാരികളോട് ആശയപരമായ അടുപ്പമുണ്ടായിരുന്ന ഒരു സംഘം കൂലിപ്പട്ടാളക്കാർ കൊട്ടാരവിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തപ്പോൾ. ഇന്ത്യൻ നാവികസേനയും വ്യോമസേനയും ഓടിയെത്തി വിപ്ലവകാരികളെ പിടികൂടുകയും തടവിലായിരുന്ന പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ മോചിപ്പിച്ച് അധികാരത്തിൽ തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു. ഇതെല്ലാമായിട്ടുമാണ് മാലിദ്വീപ് തലമറന്ന് എണ്ണ തേയ്ക്കുന്നത്.
മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല. കാലാകാലങ്ങളായി ഇന്ത്യയ്ക്കാണ് ദ്വീപ് രാഷ്ട്രം പ്രഥമപരിഗണന നൽകാറുള്ളത്. അതിൽ പതിയെ മാറ്റം ഉണ്ടാക്കി. മാലിദ്വീപ് പ്രസിഡന്റുമാർ ആദ്യം ഇന്ത്യ സന്ദർശിക്കുന്ന കീഴ്വഴക്കം തെറ്റിച്ച മുയിസു, ആദ്യം സന്ദർശിച്ചത് ഇന്ത്യാ വിരുദ്ധ നിലപാടുള്ള തുർക്കിയാണ്. മാലിദ്വീപിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം മുയിസു ഉയർത്തി. 100 ൽപ്പരം നയതന്ത്ര കരാറുകൾ പുന:പരിശോധിക്കണമെന്ന് പറഞ്ഞ മുയിസു ചൈന വൻ നിക്ഷേപം നടത്താനായി പല ഇളവുകളും നടത്തിയെന്നത് ശ്രദ്ധേയമാണ്. രണ്ടാഴ്ച മുൻപു മൊറിഷ്യസിന്റെ അധ്യക്ഷതയിൽ നടന്ന സമുദ്രസുരക്ഷാ സമ്മേളനത്തിൽനിന്നു മാലദ്വീപ് വിട്ടുനിന്നിരുന്നു. ഇന്ത്യ, ശ്രീലങ്ക, മൊറീഷ്യസ്, മാലദ്വീപ് എന്നിവരാണ് സമ്മേളനത്തിലെ സ്ഥിരാംഗങ്ങൾ. ബംഗ്ലാദേശും സീഷെൽസും നിരീക്ഷകരും. ഇന്ത്യൻ സമുദ്രപ്രദേശത്തു സുരക്ഷാതലത്തിൽ സഹകരിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ് ഈ സമ്മേളനത്തിന്റെ അജൻഡ. ഈ സമ്മേളനം ബഹിഷ്കരിച്ച മാലദ്വീപ്, സമാന്തരമായി കുൻമിങ്ങിൽ ചൈന സംഘടിപ്പിച്ച ചൈന– ഇന്ത്യൻ സമുദ്രപ്രദേശ ഫോറം സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ പ്രശ്നങ്ങളത്രയും നടക്കുമ്പോഴും തിരക്കിട്ട് ഇന്ത്യയെ മറന്ന് ചെെന സന്ദർശനം നടത്താനും കടുത്ത ഇന്ത്യ വിരുദ്ധ പാർട്ടിയായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിൻ്റെ മുൻനിര നേതാവ് കൂടിയായ മുയിസു മടിച്ചില്ല. ഷി ജിൻ പിങുമായി വിദേശനിക്ഷേപങ്ങളിലടക്കം ചർച്ച നടത്താനാണ് മുയിസുവിൻ്റെ ഈ ചെെനീസ് യാത്രയെന്നാണ് വിവരം. ഇന്ത്യ വിരുദ്ധ കാർഡ് ഇറക്കി ചെെനയുടെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനുള്ള ഈ യാത്രയ്ക്ക് പിന്നിലും മറ്റൊരു കാരണമുണ്ട്. രാജ്യാന്തര നാണയ നിധിയുടെ റിപ്പോര്‍ട്ട് പ്രകാരം മാലദ്വീപിന് ചൈന 1.3 ബില്യണ്‍ ഡോളര്‍ കടമായി നല്‍കിയിട്ടുണ്ട്. ചെെനയോട് പിണങ്ങിയാൽ മാസങ്ങൾക്ക് മുൻപ് ശ്രീലങ്ക സാമ്പത്തികമായി തകർന്നതുപോലെ മാലിദ്വീപിനും നിക്കക്കള്ളിയില്ലാതാവും. അതായത് ബന്ധം സുഗമമല്ലെങ്കിൽ, കെെയയച്ച് സഹായിച്ച് പെട്ടെന്ന് കുറേ ഡിമാൻഡുകൾ നിരത്തി മുച്ചൂടും മുടിച്ച് രാജ്യങ്ങളെ വരുതിയിലാക്കുന്ന അതേ തന്ത്രം ചെെന മാലിദ്വീപിനോടും പയറ്റും. ശ്രീലങ്കയും ഇപ്പോൾ പാകിസ്താനും അനുഭവിക്കുന്ന അതേ അവസ്ഥയിലൂടെ മാലിദ്വീപും കടന്നുപേകണ്ടി വരും.
സ്ഥിതി ഇങ്ങനെ തുടർന്നാൽ മാലിദ്വീപിന്റെ സാമ്പത്തിക അടിത്തറയ്ക്ക് തന്നെ ഉലച്ചിൽ ഉണ്ടാകുമെന്ന് തീർച്ച. അപകടം മണത്ത ചില മാലിദ്വീപ് നേതാക്കൾ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post