തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ. ഇതേ തുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ രാവിലെ മുതൽ മഴ ലഭിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ ഇത് ശക്തമാകാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റവർ വരെ ശക്തമായ മഴ ലഭിക്കും. അടുത്ത നാല് ദിവസവും സംസ്ഥാനത്ത് മഴയുണ്ടാകും.
ഭൂമദ്ധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചക്രവാതചുഴി നിലനിൽക്കുന്നു. തെക്ക് കിഴക്കൻ അറബികടലിനും മദ്ധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന് പുറമേ തെക്കൻ ശ്രീലങ്ക മുതൽ വടക്കൻ തമിഴ്നാട് തീരം വരെ ന്യുനമർദ്ദ പാത്തിയും ഉണ്ട്. ഇതിന്റെയെല്ലാം സ്വാധീനമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത്.
മഴയുള്ള കാലാവസ്ഥ ആയതിനാൽ കടൽ പ്രക്ഷുബ്ധമാകാനും തിരമാല ഉയരാനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post