കണ്ണൂർ: പ്രാവചക നിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിനെ സഹായിച്ചവർ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. സവാദിനെ സഹായിച്ച വ്യക്തികളും സംഘടനകളും നിരീക്ഷണത്തിലാണെന്നാണ് എൻഐഎ നൽകുന്ന വിവരം. കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിക്കുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റുണ്ടാകും.
ചില തീവ്ര ഇസ്ലാമിക സംഘടനകളും, വ്യക്തികളുമാണ് നിരീക്ഷണത്തിൽ. പോലീസിന്റെയും എൻഐഎയുടെയും കണ്ണുവെട്ടിച്ച് ഇത്രയും കാലം ഒളിവിൽ കഴിയാൻ സവാദിനെക്കൊണ്ട് ഒറ്റയ്ക്ക് കഴിയില്ലെന്ന നിഗമനത്തിൽ എൻഐഎ എത്തിയിരുന്നു. ഇതേ തുടർന്നാണ് വാടക വീട് ഏർപ്പാടാക്കി നൽകിയതുൾപ്പെടെയുള്ള സഹായം നൽകിയവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സഹായിച്ചവരെക്കുറിച്ച് അന്വേഷണ സംഘം സവാദിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയും.
നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലയിൽ ആണ് ഇയാളുടെ വാടക വീട്. അതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ പക്കൽ നിന്നും വലിയ സഹായങ്ങൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. മട്ടന്നൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നിർണായകമായ നീക്കത്തിനൊടുവിൽ ആയിരുന്നു അറസ്റ്റ്. സവാദിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ എൻഐഎ സ്ഥലത്ത് എത്തിയിരുന്നു. സവാദിനെ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ്.
Discussion about this post