ശ്രീനഗർ: രാജ്യത്ത് നിന്നും ഭീകരവാദത്തെ പിഴുതെറിയാൻ പുതിയ ദൗത്യത്തിന് തുടക്കമിട്ട് സുരക്ഷാ സേന. സർവ്വശക്തിയെന്ന പേരിൽ ജമ്മു കശ്മീരിലാണ് ഭീകര വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. പാക് ഭീകരവാദത്തിന് തടയിടുകയാണ് പുതിയ ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
പിർ പഞ്ചൽ റേഞ്ചിന്റെ ഇരു ഭാഗത്ത് നിന്നുമാണ് സർവ്വശക്തിയുടെ ഭാഗമായുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നാണ് വിവരം. ഈ പ്രവർത്തനങ്ങൾ സൈനിക ആസ്ഥാനവും നോർതേൺ കമാൻഡും നിരീക്ഷിക്കും. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സംസ്ഥാന ഇന്റലിജൻസും സർവ്വശക്തിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കും.
പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ അടുത്തിടെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണം നടന്നിരുന്നു. ഇതിൽ നിരവധി സുരക്ഷാ സേനാംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദൗത്യം ആരംഭിക്കാൻ തീരുമാനിച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീരിൽ എത്തുകയും ഉന്നത തല യോഗം ചേരുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് സർവ്വശക്തിയ്ക്ക് തുടക്കമിടാൻ തീരുമാനം ആയത്.
Discussion about this post