ടെഹ്‌റാൻ: ഇറാൻ പിന്തുണയുള്ള പ്രക്ഷോഭ കാരികളായ യെമനിലെ ഹൂതികളും, ലെബനോനിലെ ഹിസ്‌ബൊള്ളയും തമ്മിലുള്ള സംഘർഷം ദിനം പ്രതി രൂക്ഷമാകുന്നതിനിടെ ഇറാൻ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ.
ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചിരുന്നു.
ഇസ്രായേൽ ഹമാസ് സംഘർഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ചെങ്കടലിൽ ഇസ്രായേലിലേക്ക് വരുന്ന ചരക്കു കപ്പലുകളെ ഹൂതികൾ ആക്രമിക്കാൻ തുടങ്ങിയതിനു ശേഷം കലാപ കലുഷിതമായി തുടരുകയാണ് പ്രദേശം. ഹൂതികൾക്കെതിരെ അമേരിക്കയും ഇംഗ്ലണ്ടും സംയുക്തമായി ചേർന്ന് തിരിച്ചടികൾ ആരംഭിച്ചതോടെ മധ്യേഷ്യ മേഖല മുഴുവൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമോ എന്ന ഭീഷണിയിലാണ്.
ഈ സാഹചര്യത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യയും ലോകവും ജയശങ്കറിന്റെ സന്ദർശനത്തെ നോക്കി കാണുന്നത്. ഇസ്രായേലിലേക്ക് പോകുന്ന ഇന്ത്യൻ തൊഴിലാളികൾ അടങ്ങുന്ന ചരക്കു കപ്പലിന് നേരെയും ആക്രമണം ഉണ്ടായിരുന്നുവെങ്കിലും ഇറാനെ ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയായിട്ടാണ് കാണുന്നത് എന്ന് കൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയിരുന്നില്ല.
ഇറാനിൽ ഇന്ത്യ നിർമ്മിക്കുന്ന ചബഹാർ തുറമുഖം ഇന്ത്യയുടെ വാണിജ്യ താല്പര്യങ്ങൾക്ക് കുതിപ്പേകുന്നതാണ്. അതിനാൽ തന്നെ നിലവിലുള്ള രൂക്ഷമായ സാഹചര്യങ്ങൾ എങ്ങനെയാണു വികസിക്കുന്നതെന്ന് ഇന്ത്യ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെയാണ് അമേരിക്ക ഇന്ത്യയുടെ ഒരു പ്രധാന പ്രതിരോധ പങ്കാളിയാണെങ്കിലും എടുത്ത് ചാടി ഒരു നടപടി ഭാരതത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത്
രാഷ്ട്രീയ സഹകരണം, കണക്റ്റിവിറ്റി സംരംഭങ്ങൾ, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവ ജയശങ്കറും അമീർ-അബ്ദുള്ളാഹിയാനും തമ്മിലുള്ള ചർച്ചകളുടെ പ്രധാന അജണ്ടകളാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ചബഹാർ തുറമുഖം
ഇന്ത്യയും ഇറാനും തമ്മിലുള്ള ഏറ്റവും തന്ത്രപ്രധാനമായ ചർച്ചകൾ ചബഹാർ തുറമുഖത്തെ ചുറ്റിപറ്റിയായിരിക്കും. പ്രാദേശിക വ്യാപാരം വർധിപ്പിക്കാൻ ചാബഹാർ തുറമുഖ പദ്ധതിക്കായി ഇന്ത്യ ഇറാനിൽ സമ്മർദ്ദം ചെലുത്തി വരുകയാണ്. ചൈന ഈ മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ ഇന്ത്യക്കാണ് ചബഹാർ തുറമുഖത്തിന്റെ നിർമ്മാണ ഉത്തരവാദിത്വം ഉള്ളത്. 2021-ൽ താഷ്‌കണ്ടിൽ നടന്ന ഒരു പ്രധാനപ്പെട്ട കണക്ടിവിറ്റി കോൺഫറൻസിൽ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക ഗതാഗത കേന്ദ്രമായി ചബഹാർ തുറമുഖത്തെ ജയശങ്കർ ഉയർത്തികാട്ടിയിരിന്നു.
ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ചരക്ക് നീക്കം നടപ്പിലാക്കുന്നതിനുള്ള 7,200 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടി-മോഡ് ഗതാഗത പദ്ധതിയാണ് ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ അഥവാ ഐ എൻ ടി സി. ഈ പദ്ധതിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കുന്ന സ്ഥലമാണ് ചബഹാർ തുറമുഖം. അതിനാൽ തന്നെ അയൽക്കാർ ആദ്യം എന്ന ഇന്ത്യൻ കാഴ്ചപ്പാട് പ്രകാരം വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു രാജ്യമാണ് ഇറാൻ.
അതിനാൽ തന്നെ ഇപ്പോൾ ഇറാൻ പിന്തുണയോടു കൂടിയുള്ള ഹിസ്ബുള്ളയും ഹൂതികളും, ഇന്ത്യയുടെ പ്രതിരോധ പങ്കാളികളായ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അർഹിക്കുന്നതാണ്. ക്രിയാത്മകമായ ചർച്ചകളിലൂടെ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്ന നിർദ്ദേശങ്ങൾ ജയശങ്കറിന്റെ ഇറാൻ സന്ദർശനത്തിൽ ഉയർന്ന് വരുമോ എന്നാണ് ഭാരതവും ലോകവും ഉറ്റു നോക്കുന്നത്
Discussion about this post