ലക്‌നൗ : ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അയോധ്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് സ്പൈസ് ജെറ്റ്. ദക്ഷിണേന്ത്യയിൽ നിന്നും അയോധ്യയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കും. ഫെബ്രുവരി ഒന്നുമുതൽ ആയിരിക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുക.
നിലവിൽ ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിൽ നിന്നുമാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനായി തീരുമാനിച്ചിട്ടുള്ളത്. ആഴ്ചയിൽ മൂന്ന് ദിവസം ആയിരിക്കും ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നും അയോധ്യയിലേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് ഉണ്ടായിരിക്കുക. ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്കും തിരിച്ചുമുള്ള തീർത്ഥാടകരെ ലക്ഷ്യം വെച്ച് രാമേശ്വരത്തെയും അയോധ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ വിമാന സർവീസ് ആരംഭിക്കാനും സ്പൈസ് ജെറ്റ് ലക്ഷ്യമിടുന്നുണ്ട്.
സ്പൈസ് ജെറ്റ് അധികൃതർ പുറത്തുവിട്ടിരിക്കുന്ന പുതിയ ഷെഡ്യൂൾ അനുസരിച്ച് ഫെബ്രുവരി 1 മുതൽ ബെംഗളൂരു-വാരണാസി റൂട്ടിൽ എസ്‌ജി-327 വിമാനം സർവീസ് ആരംഭിക്കും. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ബാബത്പൂർ വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തുടർന്ന് ബാബത്പൂർ വിമാനത്താവളത്തിൽ നിന്ന് SG-328 വിമാനം ഉച്ചയ്ക്ക് 2.10 ന് പുറപ്പെട്ട് 4.45 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കും സ്പൈസ് ജെറ്റിന്റെ ഈ വിമാന സർവീസ് ഉണ്ടാവുക.
Discussion about this post