ലക്നൗ: അയോദ്ധ്യയിൽ ഭഗവാൻ ശ്രീരാമനെ കാണാനെത്തുന്നവർക്ക് ഈ അവിസ്മരണീയമായ ഓർമകൾ ക്യാമറയിൽ പകർത്താം. ഇതിനായി അയോദ്ധ്യയിൽ സെൽഫി പോയിന്റുകൾ തയ്യാറായിക്കഴിഞ്ഞു. ശ്രീരാമന്റെയും അയോദ്ധ്യയുടെയുമെല്ലാം ചിത്രങ്ങൾ പശ്ചാത്തലമാക്കി ലതാ മങ്കേഷ്കർ ചൗക്കിന് സമീപമാണ് സെൽഫി പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. രാംലല്ലയുടെ പോസ്റ്ററുകളും ബാനറുകളും ഉൾപ്പെടെ ഒരുക്കിക്കൊണ്ട് രാമനഗരിയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.
ശിൽപ്പിയായ അരുൺ യോഗിരാജ് കൊത്തിയെടുത്ത 51 ഇഞ്ച് വലുപ്പമുള്ള ശ്രീരാമന്റെ ബാലരൂപമായ വിഗ്രഹമാണ് ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കുക. രാംലല്ലാ വിഗ്രഹത്തിന്റെ ചിത്രം ഇന്ന് പുറത്ത് വന്നിരുന്നു. ഇന്നലെയാണ് വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ ഔഷദദിവസ്, കേസരദിവസ്, ദ്രിതാസ്ദിവസ്, പുഷ്പദിവസ് എന്നിവയും നടന്നിരുന്നു. ഇതിന് ശേഷം രാംലല്ലയെ കുങ്കുമപ്പൂവ്, ധാന്യങ്ങൾ എന്നിവകൊണ്ട് പൊതിഞ്ഞ് വയ്ക്കും. തിങ്കളാഴ്ച്ച വരെ ക്ഷേത്രം അടഞ്ഞുകിടക്കും. ഒരു മണിയോടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകും. വാരണാസിയിൽ നിന്നുള്ള ലക്ഷ്മീ കാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ചൊവ്വാഴ്ച്ച ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
അയോദ്ധ്യയിൽ അമൃത് മഹോത്സവ് നടന്നുകൊണ്ടിരിക്കുകയാണ്. അയോദ്ധയിലെത്തുന്ന തീർത്ഥാടകർക്ക് സൗജന്യമായി ചായയും ബിസ്ക്കറ്റും നൽകുന്നതിനായി വിശ്വ ഹിന്ദു പരിഷത് ചായക്കടകളും സ്ഥാപിച്ചിട്ടുണ്ട്.








