അഹമ്മദാബാദ്:ഗുജറാത്തിൽ പാർട്ടിവിട്ട് കോൺഗ്രസ് എംഎൽഎ സി.ജെ ഛാവ്ദ. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസിന്റെ നിലപാടിലുണ്ടായ അതൃപ്തിയെ തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടത്. രാജിക്കത്ത് അദ്ദേഹം നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിയ്ക്ക് കൈമാറി.
വിജയ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഛാവ്ദ. രാവിലെയോടെയായിരുന്നു അദ്ദേഹം ഗാന്ധിനഗറിൽ എത്തി സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയത്. വിജയ്പൂരിൽ നിന്നും മൂന്ന് തവണ അടുപ്പിച്ച് എംഎൽഎയായ ഛാവ്ദ കഴിഞ്ഞ 25 വർഷമായി കോൺഗ്രസിനൊപ്പമാണ്.
25 വർഷക്കാലമായി കോൺഗ്രസുമായി പുലർത്തിയിരുന്ന ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഛാവ്ദ സ്പീക്കർക്ക് നൽകിയ രാജിക്കത്തിൽ പറയുന്നു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ ഓരോ ഭാരതീയനും സന്തോഷവാനാണ്. സന്തോഷത്തിന്റെ തിരയിളക്കമാണ് ആളുകളിൽ നിന്നും ഉയരുന്നത്. ഈ സന്തോഷത്തിൽ നാമും പങ്കാളികളാകണം. എന്നാൽ കോൺഗ്രസ് മാത്രം പ്രാണപ്രതിഷ്ഠയിൽ അസ്വസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് പ്രബല നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നയങ്ങളെ നാം പിന്തുണയ്‌ക്കേണ്ടതുണ്ട്. എന്നാൽ കോൺഗ്രസിൽ നിന്നുകൊണ്ട് അതിന് സാധിക്കുന്നില്ല. അതുകൊണ്ട് രാജിവയ്ക്കുന്നുവെന്നും കത്തിൽ വിശദമാക്കുന്നു.
ഗുജറാത്ത് നിയമസഭയിൽ 16 കോൺഗ്രസ് എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഛാവ്ദ രാജിവച്ചതോട്കൂടി ഇത് 15 ആയി കുറഞ്ഞു. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഛാവ്ദ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന.,












