തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിയ്ക്കുന്നു. മൂന്നാഴ്ചയ്ക്കിടെ 10 രൂപയുടെ വ്യത്യാസം ആണ് അരിവിലയിൽ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വില വർദ്ധന ഉണ്ടാകും. ഇതോടെ സാധാരണക്കാരുടെ കഞ്ഞികുടി മുട്ടുമെന്നകാര്യത്തിൽ ഉറപ്പായി.
വിളവെടുപ്പ് സീസൺ കഴിഞ്ഞതാണ് നിലവിലെ വില വർദ്ധനവിന് കാരണം എന്നാണ് വ്യാപാരികൾ പറയുന്നത്. നാട്ടിൻ പുറങ്ങളിലാണ് വില വർദ്ധനവ് കൂടുതൽ പ്രകടമായിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഒരു കിലോ അരിയ്ക്ക് കുറഞ്ഞത് 50 രൂപയാണ്. നഗരങ്ങളിൽ 37 രൂപ മുതലാണ് ഒരു കിലോ അരിയുടെ വില.
ആന്ധ്രയിലെ നെല്ലൂരിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ അരി എത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതും ഇവിടെ നിന്നും എത്തുന്ന അരിയ്ക്കാണ്. ഈ അരിയ്ക്ക് കിലോ 47 രൂപയാണ് വില. നാട്ടിൻ പുറങ്ങളിൽ 50 കടക്കും.
കഴിഞ്ഞ വർഷം ഓണക്കാലത്ത് തന്നെ അരി വിലയിൽ നേരിയ വർദ്ധനവ് ആരംഭിച്ചിരുന്നു. എന്നാൽ ഈ മാസം അതിവേഗത്തിലാണ് വില വർദ്ധനവ്. അടുത്ത വിളവെടുപ്പ് സീസൺ ആകുമ്പോഴേയ്ക്കും വില താഴ്‌ന്നേക്കാം എന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ അയൽ സംസ്ഥാനങ്ങൾ വിദേശത്തേക്കുള്ള കയറ്റുമതിയ്ക്കാണ് പ്രാധാന്യം നൽകുന്നത്. വിദേശവിപണയിൽ അരിയ്ക്കുള്ള ഡിമാൻഡ് ആണ് ഇതിന് കാരണം. ഈ നില തുടർന്നാൽ അരി സംസ്ഥാനത്തിന് കിട്ടാതാകുമോ എന്ന ആശങ്കയും ഉണ്ട്.
Discussion about this post