ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ശിക്ഷാവിധി തിങ്കളാഴ്ച. ശിക്ഷ സംബന്ധിച്ച വിചാരണ തുടരുന്ന സാഹചര്യത്തിലാണ് അന്തിമ വിധി പറയൽ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഇതോടെ കോടതിയിൽ എത്തിച്ച പ്രതികളെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ 15 പേരാണ് പ്രതികൾ. ഇവർ മുഴുവൻ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ കോടതി നൽകുമെന്നാണ് സൂചന.
2021 ഡിസംബർ 19നാണ് രൺജീത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ മുൻപിൽ ഇട്ടായിരുന്നു കൊലപാതകം.









