കൊച്ചി: ഹവാല ഇടപാട് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും അന്തർ സംസ്ഥാന കുറ്റവാളിയുമായ കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരനും മകൻ അരുണും പോലീസ് പിടിയിലായി. തൃശൂർ ഭാഗത്തു നിന്ന് എറണാകുളത്തേക്ക് ഇന്നോവ കാറിൽ പോവുകയായിരുന്ന ഇരുവരെയും സാഹസികമായാണ് ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ദേശീയപാത വഴി ഇവർ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിന്തുടരുകയായിരുന്നു. കൊരട്ടിയിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. കൊരട്ടി സിഗ്‌നലിൽ ഇവരുടെ വാഹനം ബ്ലോക്കിൽ പെട്ടു. സിഗ്‌നൽ പോയിന്റിൽ നിറുത്തിയിട്ട കാർ വളഞ്ഞ പോലീസ് സംഘത്തിൽ നിന്നു രക്ഷപെടാൻ ശ്രീധരൻ പോലീസിനു നേരെ തോക്ക് ചൂണ്ടുകയായിരുന്നു.
അതിസാഹസികമായിട്ടാണ് ഇയാളെ സ്‌ക്വാഡ് അംഗങ്ങൾ കീഴടക്കിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല് തകർത്താണ് ഇവരെ പിടികൂടിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. കേരളത്തിലെ പല കേസുകളിലും കോടതിയിൽ ജാമ്യം എടുത്ത ശ്രീധരൻ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സിനോജ്, എസ്‌ഐമാരായ വി.ജി. സ്റ്റീഫൻ, സി.എ ജോബ്, സുനിൽ കുമാർ ടി.ബി സതീശൻ. എം, റോയ് പൗലോസ്, എഎസ്‌ഐ മൂസ പിഎം, സീനിയർ സിവിൽ പോലീസ് ഓഫീസർ പോളി എം. ടി, രജി എ. യു, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post