ലഖ്‌നൗ : അയോധ്യയിൽ നിന്നും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുറത്തുവന്ന രാം ലല്ലയുടെ ചിത്രങ്ങൾ ഇന്ന് രാജ്യം മുഴുവൻ ചർച്ചയാണ്. അത്രയേറെ ചൈതന്യമാർന്നതായിരുന്നു ആ രൂപം. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശില്പി കൈകൾ കൊണ്ട് കൊത്തിയെടുത്ത അതിമനോഹരമായ വിഗ്രഹത്തിൽ പുഷ്പങ്ങളും ഹാരങ്ങളും തിരുവാഭരണങ്ങളും കിരീടവും അമ്പും വില്ലും എല്ലാം ചാർത്തിയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാം ലല്ലയെ ഒരുക്കിയിരുന്നത്.
രാം ലല്ലയുടെ നെറ്റിയിൽ ചാർത്തിയിരുന്ന മംഗൾ തിലകം വജ്രങ്ങളും മാണിക്യവും കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.
തലയിൽ ചൂടിയിരിക്കുന്ന കിരീടം ഉത്തരേന്ത്യൻ പാരമ്പര്യ രീതി അനുസരിച്ച് സ്വർണ്ണത്താൽ നിർമ്മിച്ചിട്ടുള്ളതാണ്. മാണിക്യവും മരതകവും വജ്രവും കൊണ്ടുള്ള അലങ്കാരങ്ങളും ഈ സ്വർണകിരീടത്തിൽ ഉണ്ട്. കിരീടത്തിന്റെ മധ്യഭാഗത്തായി സൂര്യഭഗവാനെ കൊത്തിയെടുത്തിട്ടുണ്ട്. കിരീടത്തിന്റെ വലതുഭാഗത്തായി മനോഹരമായ മുത്തുകൾ കോർത്ത് തൂക്കിയതും ശ്രദ്ധേയമാണ്. അഞ്ച് കിലോ ഭാരമുള്ളതാണ് രാം ലല്ലയുടെ ഈ സ്വർണ്ണ കിരീടം.
രാം ലല്ല അണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങൾ മയിൽ രൂപങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. സ്വർണ്ണത്താൽ നിർമ്മിച്ചിട്ടുള്ള ഈ കമ്മലുകളിൽ വജ്രം മാണിക്യം മരതകം എന്നിവ കൊണ്ടുള്ള അലങ്കാരങ്ങളും ഉണ്ട്. രാം ലല്ലയുടെ കണ്ഠാഭരണങ്ങളിൽ ആദ്യം ധരിച്ചിരുന്നത് വചനങ്ങളും മാണിക്യങ്ങളും കൊണ്ട് നിർമ്മിച്ച ഒരു മാലയായിരുന്നു. തൊട്ടു താഴെയായി അർദ്ധ ചന്ദ്രകൃതിയിലുള്ള രത്നങ്ങൾ പതിച്ച മറ്റൊരു മാല ഏറെ ശ്രദ്ധേയമായിരുന്നു. മധ്യഭാഗത്ത് സൂര്യനും ചൊവ്വയുടെ ശുഭമുഹൂർത്തത്തെ അടയാളപ്പെടുത്താനുള്ള പുഷ്പങ്ങളും ഈ മാലയിൽ കാണാൻ കഴിയുന്നതാണ്.
രാം ലല്ല നെഞ്ചിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിൽ സ്വർണ്ണവും മരതകവും കൊണ്ട് നിർമ്മിച്ചവയും രത്നങ്ങൾ പതിച്ച മുത്തുമാലയും എല്ലാമുണ്ട്. മനോഹരമായ ഒഡ്യാണമാണ് രാം ലല്ലാ വിഗ്രഹത്തിൽ മറ്റൊരു ശ്രദ്ധാകേന്ദ്രം ആയിരുന്നത്. സ്വർണ്ണം, മാണിക്യം,മരതകം, മുത്തുകൾക്കൊരുത്ത അലങ്കാരങ്ങൾ എന്നിവയെല്ലാം കൊണ്ടാണ് രാം ലല്ലയുടെ അരയിലെ ഒഡ്യാണം നിർമ്മിച്ചിട്ടുള്ളത്. ഇവ കൂടാതെ വളകൾ തളകൾ തുടങ്ങിയ മറ്റു നിരവധി അലങ്കാരങ്ങളും രാം ലല്ല ധരിച്ചിരുന്നു. ഇവയെല്ലാം തന്നെ സ്വർണ്ണം, വജ്രം എന്നിവയെല്ലാം കൊണ്ട് നിർമ്മിച്ചതാണ്.








