ന്യൂഡൽഹി: സായുധ സേന, സൈനിക-സിവിലിയൻ ബ്യൂറോക്രസി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) എന്നിവരുമായി ഉന്നത തല ചർച്ചകൾ നടത്തി പ്രധാനമന്ത്രി. അധിക ചിലവുകൾ നിയന്ത്രിക്കണമെന്നും, പദ്ധതികൾക്ക് കാലതാമസം ഉണ്ടാകരുതെന്നും, പ്രതിരോധ വ്യവസായത്തിൽ ആത്മനിർഭർ ഭാരത് പദ്ധതി ഒരു വിജയം ആക്കണമെന്നും അദ്ദേഹം ഉന്നത മേധാവികൾക്ക് നിർദ്ദേശം നൽകി.
രാജ്യത്തിൻറെ പ്രതിരോധ ഗവേഷണ വിഭാഗത്തെ കാലാനുസൃതമായി പരിഷ്കരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള മോദി സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ പ്രൊഫ. കെ വിജയരാഘവന്റെ റിപ്പോർട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് സമർപ്പിച്ചതിനെ തുടർന്നാണ് അവലോകന യോഗം കൂടിയത് എന്നാണ് ലഭ്യമായ വിവരം. ഭാവിയെ കൂടി കരുതിയുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള പ്രതിരോധ സംവിധാനം രാജ്യത്ത് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ അവലോകന യോഗം എന്നാണ് കരുതപ്പെടുന്നത്
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി മോദി ചർച്ച നടത്തുകയും ഇന്ത്യൻ പ്രതിരോധ ആസൂത്രണത്തിൽ സമ്പൂർണ ഉത്തരവാദിത്തം ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന, ഡോ.സമീർ വി. കാമത്ത്, സെക്രട്ടറി ഡിആർഡിഒ, ചെയർമാൻ ഡിആർഡിഒ, എന്നിവർ സന്നിഹിതരായിരുന്നു.
യോഗം രഹസ്യ സ്വഭാവം ഉള്ളതായതിനാൽ വിശദാംശങ്ങൾ പൂർണ്ണമായും ലഭ്യമല്ല. എങ്കിലും അടിയന്തിര ആവശ്യങ്ങൾക്ക് പുറമെ പ്രതിരോധ ഉൽപ്പാദനത്തിന്റെ ദീർഘകാല ഭാവി നോക്കാനും ഓഡിറ്റ് നടത്താനും മോദി ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
Discussion about this post