ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് പിന്നാലെ അനുഭവപ്പെട്ടത് വൻ ഭക്തജനതിരക്ക്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷമുള്ള ആദ്യ ദിനം അഞ്ച് ലക്ഷത്തോളം പേരാണ് രാംലല്ല ദർശനത്തിന് എത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ക്ഷേത്രത്തിൻറെ പ്രധാന കവാടത്തിൽ ഭക്തരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. ഉത്തർപ്രദേശ് പോലീസിൻറെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി മാത്രം അണിനിരന്നത്.
രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചക്ക് രണ്ട് മുതൽ ഏഴ് വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയുക. കാലാവസ്ഥ പോലും പരിഗണിക്കാതെയാണ് ഭക്തർ ഒഴുകിയെത്തുന്നത്. ശൈത്യ കാലമായതിനാൽ തന്നെ കൊടും തണുപ്പ് പോലും വകവയ്ക്കുന്നില്ല. ‘ജയ് ശ്രീറാം’ എന്ന മന്ത്രം മുഴക്കിയാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ഒരേ സമയം 500 പേരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭക്തർക്ക് സൗകര്യപ്രദമായി വഴിപാട് നടത്താൻ കഴിയുന്ന തരത്തിൽ തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ക്ഷമയോടെയിരിക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് എല്ലാവർക്കും ദേവന്റെ ദർശനത്തിന് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ ക്ഷമയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
Discussion about this post