തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. മലയാളത്തിലാണ് ഗവർണറുടെ സന്ദേശം ആരംഭിച്ചത്.
രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവർണർക്കൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു.കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയർത്തി. തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയർത്തി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്.
Discussion about this post