അലഹാബാദ്; സ്വന്തമായി വരുമാനമില്ലെങ്കിലും ഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് അലഹാബാദ് ഹൈക്കോടതി. ജസ്റ്റിസ് രേണു അഗർവാളിന്റേതാണ് നിരീക്ഷണം. കൂലിപ്പണിക്കു പോയാൽ പോലും ഇപ്പോൾ ദിവസം 350-400 രൂപ കിട്ടുമെന്ന് ജഡ്ജി പറഞ്ഞു.
വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നൽകാനുള്ള കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
2015ൽ വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ തനിക്കൊപ്പം നാലു ദിവസം മാത്രമാണ് കഴിഞ്ഞത് എന്നാണ് ഭർത്താവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. സ്വന്തം വീട്ടിലേക്കു മടങ്ങിയ ഭാര്യയെ തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. തുടർന്ന് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ തനിക്കു ചെലവിനു വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹർജി നൽകി.ഇത് പരിഗണിച്ചാണ് കുടുംബ കോടതി 2000 രൂപ വീതം നൽകാൻ ഉത്തരവിട്ടത്.
എന്നാൽ ഭാര്യ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെയാണ് സ്വന്തം വീട്ടിലേക്കു പോയതെന്നാണ് ഭർത്താവിന്റെ വാദം. ഇക്കാരണം കൊണ്ടുതന്നെ ചെലവു നൽകാനാവില്ല. മാത്രമല്ല. കൂലിപ്പണി ചെയ്തു ജീവിക്കുന്ന താൻ വാടക വീട്ടിലാണ് താമസിക്കുന്നത്. അസുഖം മൂലം നിരന്തരം ചികിത്സ തേടേണ്ടി വരുന്നു. ബിരുദധാരിയായ ഭാര്യയ്ക്കു സ്വന്തം വരുമാനം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു
ഇതിന് മറുപടിയായി ഭർതൃവീട്ടിലെ ക്രൂരത സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. ഭർത്താവിന് ഫാക്ടറി ജോലിയുണ്ടെന്നും ഇവിടെനിന്നു ലഭിക്കുന്ന പതിനായിരം രൂപയ്ക്കു പുറമേ മറ്റ് കച്ചവടത്തിൽനിന്നും ഭൂമിയിൽനിന്നുമായി അൻപതിനായിരം രൂപ വരുമാനം കിട്ടുന്നുണ്ടെന്നും ഭാര്യ വാദിച്ചു.ഭർത്താവിന് പ്രത്യേക അസുഖം എന്തെങ്കിലും ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരോഗ്യമുള്ള ഒരാൾക്ക്, ജോലി ഇല്ലെങ്കിൽപ്പോലും ഭാര്യയെ പോറ്റാനുള്ള ഉത്തരവാദിത്തമുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ചെലവു നൽകാനുള്ള കുടുംബ കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
Discussion about this post