കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റ്. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് കോർപ്പറേറ്റ് മാേനജർ അറിയിച്ചു.
അദ്ധ്യാപകനെതിരെ പെരുവണ്ണാമുഴി പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർത്ഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പോലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നതോടെയാണ് നടപടി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തിൽ വിവിധ വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ സ്‌കൂൾ മാനേജ്മെന്റുമായി ചർച്ചയും നടത്തിയിരുന്നു.












