കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിനു വിൽക്കാനുള്ള തീരുമാനത്തിൽ അണികൾക്കിടയിൽ ഭിന്നാഭിപ്രായം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ പേഴയ്ക്കാപ്പിള്ളിയിൽ സ്ഥിതിചെയ്യുന്ന ഓഫീസ് കെട്ടിടമാണ് വിൽക്കാൻ അഡ്വാൻസ് വാങ്ങിയത്.
എം.സി. റോഡരികിൽ പേഴയ്ക്കാപ്പിള്ളി കവലയിലെ ഇരുനില കെട്ടിടം ഇതിനടുത്തുള്ള പേഴയ്ക്കാപ്പിള്ളി റൂറൽ സഹകരണ ബാങ്കിന് വിൽക്കാനാണ് നീക്കം. ജനങ്ങളിൽനിന്ന് പിരിവെടുത്ത് നിർമിച്ച കെട്ടിടം പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ നാമത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2005-ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു. അതിനാൽ തന്നെ കെട്ടിടം വിൽക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
കെട്ടിടവും സ്ഥലവും വിറ്റു കിട്ടുന്ന പണം കൊണ്ട് പേഴയ്ക്കാപ്പിള്ളി ടൗണിൽനിന്ന് മാറി 9 സെന്റ് വാങ്ങി കെട്ടിടം നിർമിക്കാനാണ് തീരുമാനം. സ്ഥലത്തിന് അഡ്വാൻസും നൽകി.
പാർട്ടിക്കള്ളിൽ ഭിന്നാഭിപ്രായമില്ലെന്നും വിശദമായ ചർച്ചകൾ നടത്തി, ജില്ലാ കമ്മിറ്റിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് സി.പി.എം. നിലപാട്.
Discussion about this post