ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയത് പരമ്പരാഗത കുതിരവണ്ടിയിൽ. 75-ാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നടക്കുന്ന വേദിയിലേക്കും തന്റെ സൈന്യത്തോടൊപ്പം രാഷ്ട്രപതി എത്തിയത് ഇതേ കുതിര വണ്ടിയിൽ ആയിരുന്നു.
നാളെ അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി നടക്കുന്ന സമ്മേളനം അഭിസംബോധന ചെയ്യാൻ കാവൽക്കാരുടെ അകമ്പടിയോടെ ദ്രൗപതി മുർമു ബഗ്ഗിയിൽ പാർലമെന്റിൽ എത്തി. ഉപരാഷ്ട്രപതി ജഗദീപ് ദങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം കൊണ്ടുവന്ന ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചു.
രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ രാഷ്ട്രപതി രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി. അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും വനിത സംവരണ ബിൽ പാസാക്കിയതും സർക്കാരിന്റെ നേട്ടമാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി. രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായി. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Discussion about this post