ബംഗളൂരു: കർണാടകയെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും സംയോജിപ്പിച്ച് പ്രത്യേക രാജ്യമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി. ഇടക്കാല ബജറ്റ് അവതരണത്തിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ സുരേഷ് ആണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ എംപിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നാണ് എംപിയുടെ ആരോപണം. അതിനാലാണ് പ്രത്യേക രാജ്യം ആവശ്യപ്പെടുന്നത് എന്നും സുരേഷ് പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് ആണ് കേന്ദ്രത്തിന് കൂടുതൽ താൽപ്പര്യമുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് ഇത് മറ്റുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്നു. ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രത്യേക രാജ്യമാക്കണം എന്നും എംപി ആവശ്യപ്പെട്ടു.
അതേസമയം എംപിയുടെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ രംഗത്ത് എത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് കോൺഗ്രസിന്റെ നയം. ഇത് തന്നെയാണ് കോൺഗ്രസ് എംപിയും ആവർത്തിക്കുന്നത്. ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഇവർക്ക് വിഭജിക്കണം. ഒരു വശത്ത് ഇവരുടെ നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് മറ്റൊരു രാജ്യം വേണമെന്ന് ഇവരുടെ എംപി പറയുന്നുവെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.
Discussion about this post