ന്യൂഡല്‍ഹി:ഇടക്കാല ബജറ്റിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നേട്ടങ്ങളിലൂടെ ഒരു വികസിത ഭാരതം നിര്‍മ്മിക്കപ്പെടുകയാണ്. ഈ യാത്രയിലുടന്നീളം രാജ്യത്തെ നയിച്ചതിന് പ്രധാനമന്ത്രിക്കും, ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചത്.
2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ഒരു രൂപരേഖയാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത് എന്ന് അമിത് ഷാ അറിയിച്ചു.കേന്ദ്ര ബജറ്റില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നേടിയ നാഴികക്കല്ലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള കാലഘട്ടം സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളുടെ സുവര്‍ണ്ണ കാലഘട്ടം എന്നാണ് നിര്‍മ്മല സീതാരാമന്‍ വിശേഷിപ്പിച്ചുണ്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈയിലെ സമ്പൂര്‍ണ്ണ ബജറ്റില്‍ വിശദമായ രൂപരേഖ തങ്ങളുടെ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024-25 ഇടക്കാല ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്്.രാജ്യത്തെ ഒരു കോടി ഭവനങ്ങളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും.പി.എം.എ.വൈയിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി വീടുകള്‍ കൂടി സാധ്യമാക്കും.മൂന്ന് റെയില്‍വേ ഇടനാഴികള്‍ പുതുതായി നിര്‍മ്മിക്കും.കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ച് മെട്രോ റെയില്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. 40,000 ബോഗികള്‍ വന്ദേഭാരത് കോച്ചുകളുടെ നിലവാരത്തിലേക്ക് മാറ്റും എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍.
വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളില്‍ നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









