ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെൽ അവീവിൽ വിമാനമിറങ്ങിയപ്പോൾ നയതന്ത്ര ചർച്ചകൾക്കപ്പുറം ലോകത്തിന്റെ ശ്രദ്ധ കവർന്നത് ഇരുനേതാക്കളും തമ്മിലുള്ള രസകരമായ ഒരു സംഭാഷണം. പ്രധാനമന്ത്രി മോദിയുടെ കോട്ടിന് മുകളിലുള്ള കാവി നിറത്തിലുള്ള പോക്കറ്റ് സ്ക്വയറിനെ (Saffron Pocket Square) കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ തമാശയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറം തന്റെ ഭാര്യ സാറ നെതന്യാഹു ധരിച്ച വസ്ത്രത്തിന്റെ നിറവുമായി കൃത്യമായി ചേരുന്നുണ്ടല്ലോ എന്നായിരുന്നു നെതന്യാഹുവിന്റെ നിരീക്ഷണം.
നെതന്യാഹുവിന്റെ കമന്റിന് ചിരിച്ചുകൊണ്ട് “ഇത് കാവിയാണ്” (It’s Saffron) എന്ന് മോദി മറുപടി നൽകിയതോടെ ഗൗരവമേറിയ നയതന്ത്ര അന്തരീക്ഷം ഒരു നിമിഷം ചിരിയിലലിഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ ടെൽ അവീവിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എല്ലാ പ്രോട്ടോക്കോളുകളും മാറ്റിവെച്ചാണ് ബെഞ്ചമിൻ നെതന്യാഹു നേരിട്ട് വിമാനത്താവളത്തിലെത്തിയത്. സാധാരണയായി മറ്റ് രാഷ്ട്രത്തലവന്മാർക്ക് നൽകാത്ത സവിശേഷമായ പരിഗണനയാണ് മോദിയുടെ സന്ദർശനത്തിന് ഇസ്രയേൽ നൽകുന്നത്. ‘സുഹൃത്തിന്റെ വരവ്’ എന്നാണ് ഇസ്രയേൽ മാദ്ധ്യമങ്ങൾ ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പ്രതിരോധം, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ നിർണ്ണായകമായ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇതിന് പുറമെ ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതിയും നരേന്ദ്ര മോദിക്ക് ഇതോടെ സ്വന്തമാകും. ചർച്ചകളുടെ ഗൗരവത്തിനിടയിലും ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം പ്രകടമാക്കുന്ന ഇത്തരം നിമിഷങ്ങൾ ഇന്തോ-ഇസ്രയേൽ ബന്ധത്തിന്റെ പുതിയ അദ്ധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. 2017-ലെ ചരിത്ര സന്ദർശനത്തിന് ശേഷം മോദി വീണ്ടും ഇസ്രയേലിൽ എത്തുമ്പോൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.











