അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ലോകമെമ്പാടുമുള്ള രാമഭക്തർ വിപുലമായാണ് ആഘോഷിച്ചത്. ഈ ഭക്തരുടെയെല്ലാം സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ശ്രീരാമന്റെ ജന്മഭൂമിയിലേക്കുള്ള തിരിച്ചു വരവ്.
രാംലല്ലയുടെ ഈ തിരിച്ചുവരവ് പാരീസിലെ ഇസ്‌കോണും വിശ്വഹിന്ദു പരിഷത്തും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്. വിദേശികളും പാരീസിലെ ഇന്ത്യൻ ജനതയും ചേർന്ന് ആടിയും പാടിയും പ്രാണപ്രതിഷ്ഠാ ചടങ്ങ് ഉത്സവമാക്കി മാറ്റി. രാമരഥയാത്രയും പൂജകളും രാമ ഭജനയും ശ്രീരാമ പട്ടാഭിഷേകവുമുൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.
പാരീസിലെ ഗണേശ ക്ഷേത്രത്തിൽ നിന്നും തുടങ്ങി ഈഫൽ ഗോപുരം വരെയായിരുന്നു രാഥയാത്ര. ഈഫൽ ടവറിൽ രഥയാത്രയോടൊപ്പം എത്തിയ ഭക്തർ ശ്രീരാമ ഭഗവാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി ആർപ്പു വിളിച്ചുകൊണ്ടാണ് തങ്ങളുടെ സന്തോഷം അറിയിച്ചത്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങളുമായാണ് ഭക്തർ എത്തിയത്. പാരീസിലെ ഭക്തർ മതിമറന്ന് ആഘോഷിച്ച ദിവസമായിരുന്നു രാംലല്ലയുടെ പ്രാണപ്രതിഷ്ഠ. ജയ്ശ്രീരാം വിളികളോടെ അവർ രാംലല്ലയെ സ്വീകരിച്ചു.
പാരിസ് രാമ രഥയാത്ര മനസിന് ഒരുപാട് സന്തോഷം നൽകിയെന്ന് രാമഭക്തർ പറയുന്നു. തന്റെ മാതാപിതാക്കൾ രാമഭക്തരായതുകൊണ്ടാണ് തനിക്ക് സീത എന്ന പേര് നൽകിയതെന്ന് സ്‌പെയിനിൽ നിന്നുള്ള രാമഭക്ത പറഞ്ഞു. അവരും ഭർത്താവും ചേർന്ന് തന്റെ നാട്ടിൽ കൃഷ്ണ ബാലരമ ക്ഷേത്രം നിർമിച്ചതായും പറയുന്നു.ഈ ദമ്പതികൾ ചേർന്ന് സ്പാനിഷിൽ ഭഗവദ് ഗീത പഠിപ്പിക്കുന്നുമുണ്ട്. മൊറോക്കൻ കുടുംബത്തിൽ ജനിച്ച മുഹമ്മദ് എന്ന രാമഭക്തൻ എട്ട് കൊല്ലമായി ഫ്രാൻസിലെ ക്ഷേത്രത്തിൽ ബ്രഹ്മചാരി ആയി സേവ ചെയ്യുകയാണ്. 104 ഉപനിഷത്തുക്കൾ പഠിച്ച അദ്ദേഹത്തിന്റെ ജന്മലക്ഷ്യം ശിഷ്ടകാലം സന്യസ ജീവിതം നയിച്ച് ജനങ്ങൾക്ക് ഉപനിഷത്തുക്കളുടെ അറിവ് പകർന്നുകൊടുക്കുക എന്നതാണ്. അയോദ്ധ്യയിലേക്ക് പോയി രാംലല്ലയെ നേരിൽ കാണണം എന്നതാണ് ഈ ഭക്തരുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹം.
ഇസ്‌കോണിന്റെ ഭാഗമാണ് ഈ വിദേശികൾ ആയ ഭക്തർ എല്ലാവരും. രണ്ട് ക്ഷേത്രങ്ങളാണ് ഇസ്‌കോണിന്റെ കീഴിൽ പാരിസിൽ ഉള്ളത്. പാരിസിലെ ശ്രീ ശ്രീ രാധാ പാരിസ് ഈശ്വർ എന്ന രാധാ കൃഷ്ണ ക്ഷേത്രവും ന്യൂ മായാപൂർ എന്ന കൃഷ്ണ ബലരാമ ക്ഷേത്രവും. പാരിസിൽ നിന്നും ഏകദേശം 3 മണിക്കൂർ അകലെയാണ് കൃഷ്ണ ബലരാമ ക്ഷേത്രം. സെസ് റിപ്പബ്ലിക്കിൽ നിന്നും വന്ന ഒരു എൻജിനീയർ ആണ് ഇവിടെ പൂജ ചെയ്യുന്നത്. ബ്രസീൽ, പോർച്ചുഗൽ, യുകെ, ആഫ്രിക്ക, ജപ്പാൻ, ഉക്രെയ്ൻ, ഖസാഖിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളീൽ നിന്നുള്ള ആളുകളാണ് ഇവിടെ ആരാധനക്കായി എത്തുന്നത്. രാമായണവും മഹാഭാരതവും ഭഗവദ് ഗീതയും ഭാഗവതവും ഉപനിഷത്തുകളും ഉൾപ്പെടെയുള്ള ഭാരതത്തിന്റെ പൗരാണിക ഗ്രന്ഥങ്ങളെല്ലാം ഇവിടെ പഠിപ്പിക്കുന്നത് ഈ വിദേശികളാണ്. ഭഗവദ് ഗീത, ഭാഗവതം, ഈശോപനിഷദ് തുടങ്ങി പുസ്തകങ്ങൾ ഇവിടെ വിൽപ്പന നടത്തുന്നുമുണ്ട്. അയോദ്ധ്യ എന്ന പേരിൽ ഒരു രാമക്ഷേത്രം പാരീസിൽ നിർമിക്കണമെന്ന ആഗ്രഹം വിഎച്ച്പിയും വിഎച്ച്പിയും പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post