മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം കൊഴുപ്പിക്കാൻ തയ്യാറെടുത്ത് മുസ്ലീം ലീഗും. മുസ്ലീം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വനിതകളെ അധികമായി കാണാറില്ലെന്ന എതിരാളികളുടെ പരാതികൾക്ക് അറുതി വരുത്താനാണ് ശ്രമം. ഇതിനായി സ്ത്രീകളെ പ്രചരണവേദിയിൽ സജീവമാക്കും. പൊതുപ്രവർത്തനത്തിൽ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നൽകും. വനിതാ ലീഗിനാണ് ഇതിൻറെ ചുമതല.
ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കുന്ന വനിതകളിൽ കഴിവുള്ളവരെ കണ്ടെത്തി ലീഗ് വേദികളിലേക്കിറക്കാനാണ് പാർട്ടി തീരുമാനം. പാർട്ടി അംഗങ്ങളല്ലാത്ത മിടുക്കരായ വനിതകളെ കണ്ടെത്തി പരിശീലനം നൽകും. ഒരു നിയോജക മണ്ഡലത്തിൽ നിന്നും 15 വനിതകളെ വീതമാണ് തിരഞ്ഞെടുക്കുക. വനിതാ ലീഗ് നേതാക്കൾ ഇവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും.
Discussion about this post