തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാമിത്. തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ ഇടയില്ലെങ്കിലും 5 മാസത്തെ കുടിശികയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം.
അതേസമയം ബജറ്റിന്റെ തലേന്ന് കേന്ദ്രം കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് മോശമാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടാണെന്നും ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കടമെടുപ്പ് പരിധി ഉയർത്താവില്ല. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018- 2019ൽ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021-22ൽ അത് 39 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തിൽ നിന്നും 82 ശതമാനമായെന്നു കേന്ദ്രസർക്കാർ പറയുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ് ഇല്ലെന്നും കേന്ദ്രം അറിയിച്ചു. ധനകാര്യമന്ത്രാലയം സമർപ്പിച്ച 46 പേജുള്ള കുറിപ്പിലാണ് കേന്ദ്രം കേരളത്തെ പഴിചാരിയത്.
Discussion about this post