ന്യൂഡൽഹി: ചകിത്രം കുറിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ഏകസിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് ഇന്ന് പ്രത്യേകം നിയമസഭ സമ്മേളനം ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്താണ് ഏക സിവിൽ കോഡ് ബിൽ പാസാക്കുന്നത്. ചർച്ചയ്ക്കുശേഷം ഇന്ന് തന്നെ ബിൽ പാസാക്കും.
യുസിസി കരട് തയാറാക്കുന്നതിനായി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ പസാകുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിനെ മാതൃകയാക്കി കൂടുതൽ സംസ്ഥാനങ്ങൾ ഏകീകൃതസിവിൽകോഡ് പാസാക്കാനാണ് നീക്കം.
അതേസമയം ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പഠനകമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്ത് വന്നത്. എണ്ണൂറോളം പേജുള്ള നിർദ്ദേശങ്ങളാണ് സമിതി സർക്കാരിന് നൽകിയിരിക്കുന്നത്. ഇത് അന്തിമ നിർദ്ദേശങ്ങളാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധമിക്കാണ് സമിതി നിർദ്ദേശങ്ങൾ കൈമാറിയത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ തലവൻ. അഞ്ചുപേരാണ് സമിതിയിലുള്ളത്.
ലിവ് ഇൻ റിലേഷനുകൾ നിയന്ത്രിക്കാൻ പോന്ന നിർദ്ദേശങ്ങൾ സമിതി നൽകിയിട്ടുണ്ട്. എല്ലാ ലിവ് ഇൻ റിലേഷനുകളും സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണമെന്ന് സമിതി നിർദ്ദേശിക്കുന്നു.മുസ്ലീം വ്യക്തിനിയമങ്ങളിൽ വിവാഹത്തെ കുറിച്ചും
വിവാഹമോചനത്തെക്കുറിച്ചുമെല്ലാം പറയുന്ന ഹലാല, ഇദ്ദാത്ത, മുത്തലാഖ് എന്നിവ നിർത്തലാക്കാൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിലുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും വിവാഹപ്രായം ഒന്നാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.









