തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഭൂനികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നൽകണമെന്ന ആവശ്യം ഉന്നയിച്ചു വരുന്നു. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ( ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി. ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ലിറ്ററിന് പത്തു രൂപ ഗാൽവനേജ് ഫീസ് ഈടാക്കും. ഇതുവഴി 200 കോടി രൂപ സമാഹരിക്കും.ലീസ് കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി. കോടതി ഫീസ് ഉയർത്തിയിട്ടുണ്ട്. റിവിഷൻ ഹർജി ഫീസ് 1500 രൂപയാക്കി വർധിപ്പിച്ചു. ഇതിലൂടെ 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
2024ലെ കേരളീയം പരിപാടിക്കായി ബഡ്ജറ്റിൽ പത്ത് കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മറ്റും പഠനങ്ങളും ഫീച്ചറുകളും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനമായി പത്ത് ലക്ഷം രൂപയും നീക്കിവച്ചതായി ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
Discussion about this post