ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൻ്റെ ഭരണകാലത്ത് രാജ്യത്ത് വൻ സാമ്പത്തിക കെടുകാര്യസ്ഥതയാണ് നടന്നിരുന്നതെന്ന് കേന്ദ്രസർക്കാർ. ധന വിനിയോഗത്തിൽ വലിയ വീഴ്ചകളാണ് യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായത്. ഈ സാമ്പത്തിക വീഴ്ചകൾ എല്ലാം വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
യുപിഎ സർക്കാരിന്റെ സാമ്പത്തിക വീഴ്ചകൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ധന വിനിയോഗത്തിൽ എവിടെയെല്ലാം വീഴ്ചകൾ ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുന്നതിനായി എൻഡിഎ സർക്കാരിന്റെ ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടി.
യുപിഎ സർക്കാരിൻ്റെ കാലത്ത് ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും ധവളപത്രം വിശദീകരിക്കും . ആ സമയത്ത് സ്വീകരിക്കാമായിരുന്ന പോസിറ്റീവ് നടപടികളെ കുറിച്ച് ലോക്സഭയിൽ ചർച്ച നടത്തുമെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.
യുപിഎ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം മഹത്തായ 10 വർഷങ്ങളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്ന് ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 10 വർഷത്തെ യുപിഎ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതകൾ വിവരിക്കുന്ന പുതിയ ധവളപത്രം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.
Discussion about this post