കൊച്ചി: കേരളഗാനവിവാദത്തിൽ വാഗ്ദാന ലംഘനം നടത്തിയിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. കേരള ഗാനം പ്രൊജക്റ്റ് സാഹിത്യ അക്കാദമിയുടെതല്ല സർക്കാരിന്റേതാണെന്നും ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ നിർദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പ്രത്യേക കമ്മറ്റിയെ രൂപീകരിക്കുകയായിരുന്നുവെന്നും ആ കമ്മിറ്റിയിൽ വെറും അംഗം മാത്രമാണ് താനെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
ഒരു തരത്തിലുള്ള വാഗ്ദാന ലംഘനവും ശ്രീകുമാരൻ തമ്പിയോട് നടത്തിയിട്ടില്ല.ശ്രീകുമാരൻ തമ്പിയോട് ഗ്യാരണ്ടി നൽകാതെ പാട്ട് ചോദിക്കാൻ അക്കാദമി സെക്രട്ടറിയോട് നിർദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആണ്. അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ കൂടി ഉൾപ്പെട്ട കമ്മിറ്റി ആണ്. വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയിയില്ലെന്നും കെ. സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു്. അന്തിമ തീരുമാനം സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകുകയുള്ളൂ. വ്യക്തിപരമായും അപമാനകരമായും ചിത്രീകരിക്കുന്നവരുടെ രാഷ്ട്രീയവും മനശാസ്ത്രവും പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളഗാനം പ്രോജക്ട് സാഹിത്യ അക്കാദമിയുടെതല്ല, അത് സർക്കാരിന്റെതാണ്. ഗാനങ്ങൾ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലർ നിർദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകൂവെന്നും കെ.സച്ചിദാനന്ദൻ പറഞ്ഞു. ഇതിനെ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സെൻസന്യാസിയെപ്പോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ അസത്യപ്രസ്താവങ്ങളും വാർത്തകളും തുടർച്ചയായി വരുന്നതിനാൽ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി. വിമർശകരുടെ ഭാഷ എനിക്ക് അറിയാത്തതിൽ ഖേദമില്ല. അത് അവരെത്തന്നെ വെളിപ്പെടുത്തുന്നു . സത്യങ്ങൾ എല്ലാം ഞാൻ ശ്രീ തമ്പിക്ക് നേരിട്ട് ഇമെയിൽ ആയി മിനിയാന്നു തന്നെ എഴുതുകയും ചെയ്തിരുന്നു’ – കെ. സച്ചിദാനന്ദൻ കുറിച്ചു.
Discussion about this post