തൃശൂർ: ഹരിത കർമ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചതായി പരാതി. ചാഴൂർ പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഹരിത കർമ്മ സേന അംഗമായ പ്രജിതയെ ആണ് ചാഴൂർ കണ്ണപ്പുഴ ഡേവിസ് എന്നയാൾ പട്ടിയെ വിട്ട് കടിപ്പിച്ചത്. പ്രജിതയുടെ പരാതി ചാഴൂർ പഞ്ചായത്ത് അധികൃതർ എസ്പി ഓഫീസിന് നൽകി.
ഈ മാസം ആറിനായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. ഡേവീസിന്റെ വീട്ടിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി പോയതായിരുന്നു പ്രജിത. ക്യൂ ആർ കോഡ് സ്‌കാൻ ചെയത ശേഷം പ്രജിത കോളിംഗ് ബെല്ലടിച്ചു. ഡേവിസിന്റെ മകളാണ് പുറത്തേക്ക് വന്നത്. പ്ലാസ്റ്റിക് തങ്ങൾ തരുന്നില്ലെന്നും, കത്തിക്കുകയാണെന്നും പറഞ്ഞു. സംസാരത്തിനിടെ ഡേവിസ് നായയുമായി എത്തി. ഈ നായ പ്രജിതയ്ക്ക് നേരെ ചാടിവീഴുകയായിരുന്നു.
നിലത്ത് വീണ തന്നെ പട്ടി കടിച്ചുവെന്ന് പ്രജിത പറയുന്നു. പട്ടിയെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇരുവരും ശ്രമിച്ചില്ല. പിടിയ്ക്കാൻ പറഞ്ഞപ്പോൾ ‘എന്റെ നായയെ പട്ടിയെന്ന് വിളിക്കല്ലെടീ ‘ എന്ന് ആക്രോശിച്ച് പ്രജിതയെ ഡേവിസിന്റെ മകൾ അടിക്കാനായി വന്നു. കൂടെയുണ്ടായിരുന്ന ഹരിത കർമ്മ സേന അംഗമാണ് അവരെ പിൻതിരിച്ചത്. ഉടൻ തന്നെ അവിടേയ്ക്ക് ആശാ പ്രവർത്തകരും, വാർഡ് മെമ്പറും എത്തി. ഇവരാണ് പ്രജിതയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ ഡേവിസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌ക്കരണ നിയമ ലംഘനത്തിന് നോട്ടീസ് നൽകുന്നതിനും പിഴ ചുമത്തുന്നതിനുമുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചു.
Discussion about this post