ശ്രീനഗർ : ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക പരിശോധന. 10 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഒരേ സമയം പരിശോധനയ്ക്കായി എത്തിയത്. നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന.
ജമ്മു കശ്മീരിൽ ഭീകര സംഘടനയുടെ നേതൃത്വത്തിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും, ഇവ നടപ്പിലാക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്ര ഏജൻസികളുടെ നിർണായക നീക്കം. ജമ്മു നഗരത്തിൽ ഗുജ്ജാർ നഗർ മേഖലയിലാണ് പരിശോധന. ഇതിന് പുറമേ കുൽഗാം ജില്ലയിലെ തരിഗാം, കഹ്രോത്ത് എന്നീ ഗ്രാമങ്ങളിലും പരിശോധന നടത്തി.
നിർണായക രേഖകൾ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ സംഘം പുറത്തുവിട്ടിട്ടില്ല. സമാന കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും എൻഐഎ ജമ്മു കശ്മീരിൽ പരിശോധന നടത്തിയിരുന്നു.
Discussion about this post