ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തകർക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ്. ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധമാണ് നിലനിൽക്കുന്നത്. ഇതിനെയാണ് അമേരിക്ക തകർക്കാൻ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.ഇന്ത്യയിലെത്തിയ യു.എസ് പ്രതിനിധികൾ ഇതിനായി നേരിട്ട് പ്രസ്താവന നടത്തിയെന്നും റഷ്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഉപരോധം ഏർപ്പെടുത്തുമെന്ന് പോലും പറഞ്ഞുള്ള ഭീഷണിയാണ്. ഇന്ത്യയും റഷ്യയും തമ്മിൽ ഉറച്ചതും ദീർഘകാലമായി തുടരുന്നതും ആത്മാർഥതയോടെയുള്ളതുമായ ബന്ധമാണ്. ഇന്ത്യൻ സാമൂഹിക-സാംസ്‌കാരിക വികസനത്തിന് സോവിയറ്റ് യൂണിയൻറെ കാലം മുതൽ നൽകിയ സഹായം ഈ ബന്ധത്തിന് അടിത്തറയിട്ടിട്ടുണ്ട്. എന്നാൽ, പാശ്ചാത്യ പങ്കാളികളെ പോലെ ഒരിക്കലും രാഷ്ട്രീയത്തിൽ സഹകരണം ആവശ്യപ്പെട്ടിട്ടില്ല, ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ല, എപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള ബന്ധം നിലനിർത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണ് യുഎസ് പിന്തുടരുന്നത്. ദ്വിതീയ ഉപരോധങ്ങളിലൂടെ അവർ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ഇന്ത്യൻ പങ്കാളികൾ ജാഗ്രത പാലിക്കാൻ നിർബന്ധിതരാകുന്നു. ഇത്തരമൊരു സമീപനമെടുക്കാൻ തയ്യാറാല്ലാത്തവരും കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post