തൃശൂർ: ഒരു ഇടവേളയ്ക്ക് ശേഷം കേരളഗാന വിവാദം വീണ്ടും മുറുകുന്നു. മറ്റുള്ളവർ ചെയ്ത പ്രവൃത്തികളുടെ കുറ്റം ഏറ്റെടുക്കുന്നു എന്ന സച്ചിദാനന്ദന്റെ പോസ്റ്റിനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. മഹത് പ്രവൃത്തികൾക്ക് ഉത്തമ മാതൃക എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കേരള സാഹിത്യ അക്കാദമി സ്ഥാനത്തിരുന്നുകൊണ്ട് സച്ചിദാനന്ദൻ ത്യാഗം തുടരുകയാണെന്നും താൻ വെറുമൊരു പാമരനാം പാട്ടുകാരനാണെന്നും അദ്ദേഹം കറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്‌ളീഷേ’
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ..
കെട്ടടങ്ങിത്തുടങ്ങിയ സാഹിത്യ അക്കാദമി വിവാദങ്ങൾ ഇന്ന് സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും പുകഞ്ഞ് തുടങ്ങിയത്.
സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചുള്ളിക്കാട്, ശ്രീകുമാരൻ തമ്പി എന്നിവർ ഉയർത്തിയ വിമർശനങ്ങളിലെ എല്ലാ കുറ്റവും താൻ ഏറ്റെടുക്കുന്നുവെന്നാണ് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചത് മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത്ത് പ്രവർത്തിയാണ്. തനിക്ക് പങ്കില്ലാത്ത ഈ പ്രവർത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
‘മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവർത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് കാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണ്’- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Discussion about this post