തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവർത്തകർ . തൃശ്ശൂർ ഏങ്ങണ്ടിയൂരിലാണ് എസ്എഫ്‌ഐക്കാർ ഗവർണർക്ക് നേരേ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. പതിനഞ്ചോളം പേരാണ് പ്രതിഷേധിച്ച് എത്തിയത്. അതിൽ രണ്ട് വനിത എസ്എഫ്‌ഐ പ്രവർത്തകരെ ഉൾപ്പെടെ 13 പേരെ പോലീസ് സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.
ഏങ്ങണ്ടിയൂർ സരസ്വതി വിദ്വാനികേതൻ സെൻട്രൽ സ്‌കൂളിൽ വേലായുധൻ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തുകയായിരുന്നു ഗവർണർ. അപ്പോഴാണ് പ്രതിഷേധക്കാർ കരിങ്കൊടിയായി പാഞ്ഞ് എത്തിയത്. പോലീസ്‌ക്കാർ പിടിച്ചു മാറ്റുന്നതിന് ഇടയിൽ നാട്ടുക്കാർ എസ്എഫ്‌ഐക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. എന്നാൽ ബിജെപി പ്രവർത്തകരാണ് കൈയ്യേറ്റം നടത്തിയത് എന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിക്കുകയും ചെയ്തു.
ഇന്നലെയും ഗവർണർക്കെതിരെ തൃശ്ശൂരിൽ വിവിധ ഇടങ്ങളിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ഗവർണർ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. എസ്എഫ്‌ഐക്കാർ എന്തിനാണ് തന്റെ പുറകെ നടക്കുന്നത് എന്ന് അറിയില്ലെന്നും അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. എസ്എഫ്‌ഐ പ്രവർത്തകരെ ചിലർ നിർദ്ദേശം നൽകി അയച്ചിരിക്കുകയാണെന്നും ഗവർണർ സൂചിപ്പിച്ചു.
Discussion about this post