വയനാട്: വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കാര്യങ്ങൾ പരിഹരിക്കാൻ ഇപ്പോൾ വയനാട്ടിലേക്ക് പോവേണ്ടതില്ല. ജനങ്ങൾ വികാരഭരിതരാണ്. ഈ സാഹചര്യത്തിൽ അവർ വികാരപരമായി ആയിരിക്കും പ്രതികരിക്കുക. അങ്ങനെയുള്ള അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ അവർ ശാന്തമായതിന് ശേഷം ഇടപെടുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമങ്ങളിൽ മൂന്ന് മരണങ്ങൾ സംഭവിച്ചിട്ടും ഇതൊന്നും ഒരു പ്രശനമേയല്ലെന്ന രീതിയിൽ കാര്യങ്ങളെ നിസാരവൽക്കരിച്ചുകൊണ്ടായിരുന്നു വനംമന്ത്രിയുടെ പ്രതികരണം.
വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. വയനാട്ടിലേക്ക് പോയില്ല എന്നത് ആരോപണമല്ല, വസ്തുതയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിലേക്ക് പോകേണ്ടതില്ല. ജനക്കൂട്ടത്തോട് സംസാരിക്കുന്നതിനേക്കാൾ ഉത്തരവാദപ്പെട്ടവരോട് സംസാരിക്കുകയാണ് നല്ലത്. ജനം അക്രമാസക്തമായിരിക്കുമ്പോൾ പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്നും വനംമന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിൽ മൂന്ന് പേർക്ക് ജീവൻ പൊലിഞ്ഞിട്ടും ഇതുവരെയും വനംമന്ത്രിയോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ തങ്ങളെ കാണാൻ എത്തിയില്ലെന്ന് വയനാട്ടിലെ ജനങ്ങൾ വിമർശനമുന്നയിച്ചിരുന്നു. ഒരു ദുരന്തമുണ്ടാകുമ്പോൾ സംസ്ഥാനത്തിന്റെ അധികാരത്തിലിരിക്കുന്നവർ അവിടെയെത്തുക എന്നത് അവരുടെ കടമയാണ്. മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ തൊട്ടടുത്ത ജില്ലയിൽ വരെ മുഖ്യമന്ത്രി എത്തി. എന്നാൽ, വയനാട്ടിൽ എത്തി ജനങ്ങളെ ഒന്ന് കാണാനോ അവരുടെ പ്രശ്‌നങ്ങളെ നേരിട്ട് കേഹക്കാനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇത്‌വരെ തയ്യാറായിട്ടില്ല.
Discussion about this post