ന്യൂഡൽഹി: ഇൻഡി സഖ്യത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയാണ്. ജനാധിപത്യത്തിന് കോൺഗ്രസും ഇൻഡിയും ചേർന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടെയും നിറം നൽകിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഡൽഹിയിൽ നടന്ന ബിജെപിയുടെ ദേശീയ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടിമത്വത്തിന്റെ പ്രതീകങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്യുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ രണ്ടാം ദിനം മുതൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്നിടത്തോളം അടിമത്വത്തിന്റെ പ്രതീകങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനെ കുറിച്ച് അവർ ചിന്തിക്കുക പോലുമില്ല. എന്നാൽ, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. മോദിയുടെ മൂന്നാം വരവോടെ തീവ്രവാദം, കമ്മൂണിസ്റ്റ് ഭീകരവാദം എന്നിവയിൽ നിന്നും മോചിതരായി സമാധാനപൂർണവും സമൃദ്ധവുമായ രാജ്യമായി ഇന്ത്യ മാറും.
ഇൻഡി സഖ്യവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന് കോൺഗ്രസും ഇൻഡിയും ചേർന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടെയും പ്രീണനത്തിന്റെയും നിറം നൽകി. സ്വാശ്രയ ഇന്ത്യ എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാഷ്ടീയത്തിൽ എന്താണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം? രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് സോണിയ ഗാന്ധിയുടെ ലക്ഷ്യം. മകളെ മുഖ്യമന്ത്രിയാക്കുക എന്നാണ് പവാർ സാഹിബിന്റെ ലക്ഷ്യം. മരുമകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് മമതാ ബാനർജിയുടെ ലക്ഷ്യം. സ്റ്റാലിന്റെയും ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ്. ലാലു പ്രസാദ് യാദവിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ്. ഉദ്ധവ് താക്കറെയുടെയും ലക്ഷ്യം ഇതുതന്നെയാണ്. മുലായം സിംഗ് യാദവ് ആണെങ്കിൽ മകൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. കുടുംബത്തിന് വേണ്ടി അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിക്കുമോ?’- അമിത് ഷാ ചോദിച്ചു.
പത്ത് വർഷത്തെ ഭരണം കൊണ്ട് അഴിമതിയും സ്വജപനക്ഷപാതവും ജാതീയതയുമെല്ലാം തുടച്ചുനീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വികസനം കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുറംലോകവുമായി ബന്ധം ശക്തമാക്കണമെങ്കിൽ രജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു വിദേശനയങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ. എന്നാൽ, ഈ തെറ്റിദ്ധാാരണകളെല്ലാം പ്രധാനമന്ത്രി മാറ്റിയെടുത്തു. രാജ്യസുരക്ഷയ്ക്ക് മുകളിലല്ല മറ്റൊന്നും എന്ന് അദ്ദേഹം ഉറപ്പിച്ചു. രാജ്യ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടു തന്നെ ‘വസുധൈവ കുടുംബകം’ എന്ന വികാരം എല്ലാവരിലും ഉയർത്താൻ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞു. ലോകം ഒരു വലിയ കുടുംബമാണെന്ന ചിന്ത എല്ലാവരിലും നിറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post