വയനാട് : മാനന്തവാടിയിൽ അജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്ന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. കർണാടക വനത്തിലെ നാഗർഹോളയിൽ ആണ് ഇപ്പോൾ ആന ഉള്ളത്. വനാതിർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ബേലൂർ മഖ്ന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ ആനയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനുള്ള മിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
നിലവിൽ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിച്ചു വരുന്നുണ്ട്. ആക്രമണകാരിയായ നിലയിലാണ് ആന ഉൾവനത്തിലേക്ക് നീങ്ങുന്നത് എന്നാണ് വനം വകുപ്പ് റിപ്പോർട്ട് ചെയ്യുന്നത്. ആന ഉൾവനത്തിൽ നിന്നും തിരിച്ചെത്തിയാൽ മാത്രമായിരിക്കും മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം കേരള വനം വകുപ്പിന് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ നിലവിൽ ഉൾവനത്തിലുള്ള ആന തിരികെ വനാതിർത്തിയിലേക്ക് എത്തുമോ എന്നുള്ള കാര്യം അനിശ്ചിതാവസ്ഥയിൽ ആണുള്ളത്.
കഴിഞ്ഞ 8 ദിവസമായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ മിഷൻ ബേലൂർ മഖ്ന തുടർന്നുവരികയാണ്. 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് ആനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.
നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ നോർത്ത്, സൗത്ത് മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ആർ ആർ ടി അംഗങ്ങൾ അടക്കമുള്ളവരായിരുന്നു ദൗത്യത്തിൽ പങ്കെടുത്തിരുന്നത്. നേരത്തെ കർണാടകയിൽ നിന്നും ഈ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ സംഘത്തിലെ 25 പേർ അടങ്ങുന്ന കർണാടക വനം വകുപ്പിന്റെ സംഘവും നാല് കുങ്കിയാനകളും കഴിഞ്ഞ 8 ദിവസങ്ങളായി ബേലൂർ മഖ്നയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post