തനിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി. ഏതോ ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ താൻ ഫാമിലി പെൻഷൻ വാങ്ങുന്നുണ്ടെന്നും, പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണെന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണങ്ങൾ നടക്കുന്നത്. ഇത്രയും നിന്ദ്യമായ പ്രചാരണങ്ങൾ നടന്നിട്ടും ഒരു മാധ്യമപ്രവർത്തകൻ പോലും വസ്തുതയെന്താണെന്ന് തന്നോട് ചോദിക്കാൻ തയ്യാറായില്ലെന്നും അവർ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.
മുൻപ് പി.കെ ശശിക്കെതിരെയുള്ള പീഡന പരാതിയെക്കുറിച്ച് സംസാരിച്ചപ്പോൾ താൻ ‘തീവ്രത’ കുറഞ്ഞ പീഡനമെന്ന വാക്ക് ഉപയോഗിച്ചെന്ന രീതിയിൽ നടന്നതും പൂർണ്ണമായും കള്ള പ്രചാരണമാണെന്ന് പി.കെ ശ്രീമതി വ്യക്തമാക്കി. “എനിക്കുമൊരു കുടുംബമുണ്ട്. നിങ്ങളൊക്കെ ചെറുപ്പക്കാരാണ്, നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ. എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? എന്റെ ഭർത്താവ് മരിച്ചുപോയി, അദ്ദേഹം അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസ്സ് വരെ സ്കൂളുകളിൽ ആറിലും ഏഴിലും കണക്കും സയൻസും പഠിപ്പിച്ചയാളാണ് ഞാൻ. എന്നാൽ അധ്യാപികയല്ലെന്ന് വരെ ചിലർ പ്രചരിപ്പിച്ചു. അതൊന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല, എന്നാൽ പെൻഷനുമായി ബന്ധപ്പെടുത്തി ഇല്ലാത്ത എംഎൽഎയുടെ ഭാര്യയാണെന്ന് പറഞ്ഞ് ആളുകൾക്ക് മുന്നിൽ അപമാനിക്കുന്നത് സഹിക്കാനാവില്ല,” ശ്രീമതി വൈകാരികമായി കൂട്ടിച്ചേർത്തു.
തന്റെ അഭിമാനത്തിനും വ്യക്തിത്വത്തിനും കടുത്ത ക്ഷതമേൽപ്പിച്ച പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു. വൻതോതിൽ വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകൾക്കും വ്യക്തികൾക്കുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ഇതോടൊപ്പം മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി (ഡിജിപി), ആഭ്യന്തര മന്ത്രാലയം, സ്പീക്കർ എന്നിവർക്ക് വിഷയം ഉന്നയിച്ച് ഔദ്യോഗികമായി പരാതി നൽകുമെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.












