കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണകാലത്ത് സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി ഉയർന്നതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിൽ എത്തിയെങ്കിലും കടമെടുപ്പിൽ യാതൊരു കുറവുമില്ല. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറി വെറും രണ്ട് മാസം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് 10,400 കോടി രൂപ കടന്നു. വരും മാസങ്ങളിൽ കേന്ദ്ര സർക്കാർ അനുവദിച്ച ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധിയുടെ പകുതിയോളം തുകയും ഇതിനകം സർക്കാർ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തു കഴിഞ്ഞു.
അധികാരത്തിൽ വന്ന ഉടൻ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പുറത്തിറക്കിയ ധവളപത്രത്തിൽ കടക്കെണിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ വിഡി സതീശൻ സർക്കാരും പഴയ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. മെയ് 26-നാണ് പുതിയ സർക്കാർ ആദ്യമായി വിപണിയിൽ നിന്ന് കടമെടുത്തത്. തുടർന്ന് ഈ മാസം 21-ന് എടുത്ത 2,200 കോടി രൂപ ഉൾപ്പെടെ അഞ്ച് തവണകളായാണ് 10,400 കോടി രൂപ വായ്പയായി സമാഹരിച്ചത്. ഈ വർഷം ഡിസംബർ വരെ കേന്ദ്രം അനുവദിച്ചിട്ടുള്ള ആകെ കടമെടുപ്പ് പരിധി 23,000 കോടി രൂപയാണെന്നിരിക്കെയാണ് വെറും 60 ദിവസത്തിനുള്ളിൽ അതിൻ്റെ പകുതിയോളം തുക ചെലവഴിച്ചു തീർത്തത്.
സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള സൗജന്യ പദ്ധതികളും അധിക സാമ്പത്തിക ബാധ്യതകളും സംസ്ഥാനത്തിന്റെ ഖജനാവിന് വലിയ തിരിച്ചടിയാവുകയാണ്. ഇതിന് പുറമെ മുന്നിൽ നിൽക്കുന്ന ഓണക്കാലത്തെ ഭീമമായ ചെലവുകൾ നേരിടാൻ സർക്കാർ കൂടുതൽ തുക വായ്പയെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഇത് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പോരാട്ടത്തിനും സാമ്പത്തിക ചർച്ചകൾക്കും വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.












