കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെകെ രമ എംഎൽഎ. വടകരയില്‍ ശൈലജ ടീച്ചർ മത്സരിച്ചാൽ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് കെകെ രമ വ്യക്തമാക്കി. ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ശൈലജ ടീച്ചർ സിപിഎമ്മിന്റെ വക്താവാണല്ലോ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെകെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അത് കൊണ്ട് തന്നെ വ്യക്തി മാറിയത് കൊണ്ട് മാത്രം കാര്യമില്ല. സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നത്’ – കെകെ രമ പറഞ്ഞു.
വടകരയിൽ സിപിഎം സ്ഥാനാർത്ഥിയായി കെകെ ശൈലജയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രമയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. വടകരയിൽ കെ.കെ ശൈലജയെയും, ചാലക്കുടിയിൽ സി രവീന്ദ്രനാഥും മത്സരിക്കും. പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്താനാണ് തീരുമാനം. എറണാകുളത്ത് കെ.ജെ ഷൈനും മത്സരിക്കും.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ സംബന്ധിച്ച വിവരങ്ങൾ സിപിഎം നേരത്തെ പുറത്തുവിട്ടിരുന്നു എങ്കിലും വടകര, ചാലക്കുടി, പൊന്നാനി എന്നിവിടങ്ങളിൽ തീരുമാനം ആയിരുന്നില്ല. തുടർന്ന് സിപിഎം സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന സമിതി യോഗം ചേരുകയായിരുന്നു. ഇതിലാണ് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ആയത്.
കണ്ണൂരിൽ എംവി ജയരാജൻ, മലപ്പുറത്ത് വി. വസീഫ്, കാസർകോട് എൻ വി ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ. വിജയരാഘവൻ, വടകരയിൽ കെ.കെ ശൈലജ, ആലത്തൂരിൽ കെ.രാധാകൃഷ്ണൻ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, ആലപ്പുഴയിൽ എഎം ആരിഫ്, ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം. മുകേഷ്, പത്തനംതിട്ടയിൽ തോമസ് ഐസക് എ്ന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് ഉണ്ടാകും.












