ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 13ന് ശേഷമായിരിക്കും പ്രഖ്യാപിക്കുക എന്ന് ഇലക്ഷൻ കമ്മീഷൻ. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന അവലോകന സന്ദർശനങ്ങൾ കഴിഞ്ഞതിനുശേഷം ആയിരിക്കും തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുക.
തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് പാനലിലെ ഉദ്യോഗസ്ഥർ നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട് . നിലവിൽ തമിഴ്‌നാട്ടിലാണ് തിരഞ്ഞെടുപ്പ് പാനലിലെ ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത്. തമിഴ്നാടിന് ശേഷം ഉത്തർപ്രദേശിലേക്കും ജമ്മു കശ്മീരിലേക്കും ഉദ്യോഗസ്ഥർ അവലോകന സന്ദർശനത്തിനായി പോകുന്നതാണ്.
സംസ്ഥാന തലത്തിലുള്ള അവലോകന സന്ദർശനങ്ങൾ മാർച്ച് 13 നു മുൻപായി അവസാനിക്കുന്നതാണ്. തുടർന്ന് ഇലക്ഷൻ തീയതികൾ പ്രഖ്യാപിക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിക്കുന്ന വിവരം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആ വർഷം മാർച്ച് 10 ന് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത് . 2019ൽ വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി ഏപ്രിൽ 11 നും മെയ് 19 നും ഇടയിലായിട്ടായിരുന്നു നടന്നിരുന്നത്.
Discussion about this post