കണ്ണൂർ : മുസ്ലീം ലീഗിന് മൂന്നിൽ കൂടുതൽ സീറ്റുകൾ കിട്ടാൻ അവകാശമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ
പി ജയരാജൻ. മൂന്നാം സീറ്റിനെ കുറിച്ചുള്ള കോൺഗ്രസ്-ലീഗ് ചർച്ചയ്ക്ക് ശേഷമാണ് ഇ പി ജയരാജൻ അഭിപ്രായം വ്യക്തമാക്കിയത്. കോൺഗ്രസ് ലീഗിനെ വെറുതെ വട്ടം കറക്കുകയാണ്. അത് ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ചെയ്യുന്നതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
“ലീഗിനെ കോൺഗ്രസ് ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഐക്യ ജനാധിപത്യമുന്നണിയിൽ ലീഗിന് അർഹതപ്പെട്ടത് ഒന്നും കിട്ടുന്നില്ല. കോൺഗ്രസിന് ഇപ്പോൾ ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തിയില്ല. എന്നാൽ ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാലും സീറ്റുകൾ കിട്ടും. കെപിസിസിയുടെ സമരാഗ്നിയിൽ പോലും കോൺഗ്രസ് ലീഗിനെ അടുപ്പിക്കുന്നില്ല” എന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
എന്ത് തെറിയും പറയാം എന്ന അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിലുള്ളതെന്നും ജയരാജൻ വിമർശിച്ചു. കെ സുധാകരന്റെ അസഭ്യപ്രയോഗം ശരിയായില്ല. എല്ലാം പറഞ്ഞശേഷം ഒടുവിൽ സഹോദരങ്ങൾ ആണെന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് യുഡിഎഫിൽ തുടരണോ എന്ന് ലീഗ് ആലോചിക്കണം. 60 വർഷമായി മുസ്ലിംലീഗിന് വെറും രണ്ട് സീറ്റ് മാത്രമാണ് നൽകുന്നത് എന്ന് കുറ്റപ്പെടുത്തിയ ഇ പി ജയരാജൻ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 20ൽ 20 സീറ്റും നേടുമെന്നും വ്യക്തമാക്കി.
Discussion about this post