കവടിയാർ സിപിഎം ലോക്കൽ സെക്രട്ടറിയും പാർട്ടിക്കാരും കൂടിയാണ് തമ്പുരാട്ടിയെ പൊങ്കാല അടുപ്പിൽ തീ പകരാൻ ക്ഷണിച്ചത് ; നടന്നുവന്ന തമ്പുരാട്ടിയെ തുറന്ന ജീപ്പിൽ കയറ്റിയതും അവർ തന്നെ ; എ എച്ച് ഹഫീസിന്റെ പോസ്റ്റ് വൈറൽ
ഞായറാഴ്ച നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇടയിൽ ഏറ്റവും കൂടുതൽ വിവാദമായത് പൊങ്കാല ചടങ്ങുകൾക്കിടയിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അമ്മത്തമ്പുരാട്ടിയും മകൻ ആദിത്യ വർമ്മയും തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന ചില ചിത്രങ്ങളാണ്. തമ്പുരാട്ടിയും രാജാവും രഥത്തിലേറിയാണ് വരുന്നത് എന്ന രീതിയിൽ വലിയ വിമർശനങ്ങളാണ് ഇതോടെ തിരുവിതാംകൂർ രാജകുടുംബത്തിന് നേരെ ഉണ്ടായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഇക്കാര്യത്തിൽ ഉണ്ടായി. ബിജെപിയും സംഘപരിവാറും ചേർന്നാണ് ഇത്തരത്തിൽ തമ്പുരാട്ടിയെയും മകനെയും രഥത്തിൽ എഴുന്നള്ളിച്ചത് എന്ന രീതിയിൽ ആയിരുന്നു പല ഇടതുപക്ഷ പ്രൊഫൈലുകളും ആരോപണമുന്നയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഈ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഈ സംഭവങ്ങളിൽ കൂടെയുണ്ടായിരുന്ന ഇടതുപക്ഷ പ്രവർത്തകനായ എ എച്ച് ഹഫീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്. ആറ്റുകാൽ പൊങ്കാലയും കവടിയാർ തമ്പുരാട്ടിയും ട്രോൾ ചെയ്യപ്പെടും മുമ്പ് ഒരു വാക്ക്, എന്ന് പറഞ്ഞുകൊണ്ടാണ് എ എച്ച് ഹഫീസ് പോസ്റ്റ് ആരംഭിക്കുന്നത്. കവടിയാർ സിപിഎം ലോക്കൽ സെക്രട്ടറിയും പാർട്ടിക്കാരും കൂടിയാണ് തമ്പുരാട്ടിയെ പൊങ്കാല അടുപ്പിൽ തീ പകരാൻ ക്ഷണിച്ചത് എന്നാണ് ഹഫീസ് വ്യക്തമാക്കുന്നത്. നടന്നുവന്ന തമ്പുരാട്ടി പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷമാണ് ഇതേ പാർട്ടിക്കാർ തന്നെ നിർബന്ധിച്ച് അമ്മ തമ്പുരാട്ടിയും മകൻ ആദിത്യ വർമ്മയും ആയി തുറന്ന ജീപ്പിൽ അല്പം ദൂരം ഘോഷയാത്ര നടത്തിയത് എന്നും ഹഫീസ് വ്യക്തമാക്കുന്നു.
എ എച്ച് ഹഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ആറ്റുകാൽ പൊങ്കാലയും കവടിയാർ തമ്പുരാട്ടിയും ട്രോൾ ചെയ്യപ്പെടും മുമ്പ് ഒരു വാക്ക്.
ആറ്റുകാൽ പൊങ്കാല കാണാൻ രഥത്തിൽ ഇറങ്ങിയ രാജാവിനെയും രാജകുടുംബത്തെയും ട്രോൾ ചെയ്യുന്ന ഒരുപാട് പോസ്റ്റുകൾ കാണാൻ ഇടയായി എന്താണ് യാഥാർത്ഥ്യം?
കവടിയാറിലെ പഴയ കുടുംബങ്ങളും തിരുവിതാംകൂർ പഴയ രാജകുടുംബവും തമ്മിൽ ഒരു പൂക്കൾക്കൊടി ബന്ധമുണ്ട്.
അത് ഒരു സംഘർഷത്തിനും ഇടവരാതെ നാളിന്നുവരെ സംരക്ഷിച്ചു പോന്നിട്ടുണ്ട്.
ആറ്റുകാൽ അമ്പലത്തിലും പരിസരത്തും മാത്രമായി ഒതുങ്ങി നിന്നിരുന്ന ആറ്റുകാൽ പൊങ്കാല വർഷം വർഷം ആളെണ്ണം കൂടി നീളം കൂടി ആറ്റുകാൽ ക്ഷേത്രത്തിൻറെ 10 -12 കിലോമീറ്റർ ചുറ്റളവിലേക്ക് എത്തുമ്പോൾ കവടിയാറിലേക്കും അതിൻറെ നീളം കൂടി വന്നു.
അങ്ങനെ കൗടിയാറിന്റെ പ്രധാന കേന്ദ്രമായ ടെന്നീസ് ക്ലബ് പരിസര നിവാസികൾ ചേർന്ന് രൂപീകരിച്ച പൗരസമിതി കഴിഞ്ഞ രണ്ടു വർഷമായി പൊങ്കാല അടിപൊളിയാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ്.
ഇന്നലെ ഞാൻ എൻറെ രണ്ടു സുഹൃത്തുക്കളുമായി കൗടിയാറിൽ ഒരു സന്ധ്യ എന്ന് പറഞ്ഞ് ഒരു ചിത്രത്തിൻറെ പോസ്റ്റ് ഇട്ടിരുന്നു.
പഠനകാലം മുതൽ തന്നെ എൻറെ സുഹൃത്തുക്കളായ അതല്ലെങ്കിൽ ഞാൻ തിരുവനന്തപുരം നിവാസിയായി മാറുന്ന കാലം മുതൽ എന്റെയും വലംകൈയുമായി ഏതു പ്രതിസന്ധിയിലും ഒപ്പം നിന്ന കവടിയാർ സ്വദേശിയായ രാജേഷും ജ്യോതി കുമാറുമാണത്.( ലിങ്ക് കോപ്പി കമന്റിൽ ചെയ്യുന്നുണ്ട്)
അവർ നാട്ടിലെ പ്രമുഖ എന്ന നിലയിൽ കഴിഞ്ഞ ദിവസം കവടിയാറിൽ രാജകുടുംബം താമസിക്കുന്ന കൊട്ടാരത്തിൽ എത്തി തങ്ങളുടെ പ്രധാന പൊങ്കാല കലത്തിലേക്ക് ഒന്ന് തീ പകരുന്നതിന് അമ്മ തമ്പുരാട്ടിയെ ക്ഷണിച്ചിരുന്നു
അതിൻപ്രകാരം അമ്മത്തമ്പുരാട്ടി മകനായ ആദ്യത്യ വർമയോടും കുടുംബത്തോടൊപ്പം കാൽനടയായി എത്തി അടുപ്പിലേക്ക് തീ പകർന്നു.( ചിത്രം കമൻറ് ആയി പോസ്റ്റുന്നുണ്ട്).
അതിനുശേഷം ആണ് നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നാട്ടുകാർ തന്നെ സംഘടിപ്പിച്ച തുറന്ന് ജീപ്പിൽ രാജകുടുംബം അൽപ്പ ദൂരം സഞ്ചരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്തെ സിപിഎം ലോക്കൽ പാർട്ടി സെക്രട്ടറി അടക്കമുള്ള നാട്ടിലെ പ്രമുഖർ ചേർന്നാണ് തമ്പുരാട്ടിയെ ചടങ്ങിന് ക്ഷണിച്ചത്.
അവർ ആരോടും അയിത്തം കാണിച്ചില്ല.
എല്ലാവരെയും ജാതിമതഭേദമന്യേ സ്നേഹം പങ്കുവെച്ചും തൊട്ടും തലോടിയും കൗഡിയാറിന്റെ മൂത്ത സഹോദരി സ്ഥാനിയായി നിന്നുകൊണ്ട് ഒരു ചടങ്ങിൽ പങ്കെടുക്കുകയും സംഘാടകർ നൽകിയ വാഹനത്തിൽ യാത്ര ചെയ്യുകയും ചെയ്യുക എന്ന കൃത്യം നിർവഹിച്ചതിനാണ് പരക്കെ ട്രോൾ ചെയ്യുന്നത്.
അവിടെ ഞാൻ അടക്കമുള്ളവർക്ക് ചെയ്യാവുന്ന ഒരു കാര്യം എന്നാൽ നമ്മൾ ആരും അത് സ്വന്തം കാര്യമായി എടുക്കാതെ പോവുകയും ഞങ്ങളുടെ മൂത്ത സഹോദരി സ്ഥാനത്ത് നിന്നുകൊണ്ട് കൗഡിയാർ കൊട്ടാരത്തിലെ കാരണവത്തിയായി ഏറ്റെടുക്കുകയും ചെയ്ത ഒരു സംഭവം കൂടി കണ്ണ് നിറഞ്ഞു കുറിക്കുകയാണ്.
അവിടുത്തെ ഇവൻറ് കൃത്യവും മനോഹരമായി ചെയ്തത് അനിക്കുട്ടൻ എന്ന് വിളിക്കുന്ന മറ്റൊരു രാജേഷ് ആണ്.
മനോഹരമായ താളത്തിൽ ചെണ്ടകൊട്ടുന്ന രാജേഷിന് കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് അപകടമുണ്ടാകുകയും ചെണ്ട കൊട്ടാൻ സാധിക്കാതെ വരികയും ചെയ്തു.
അയാള് അതാരോടും ചികിത്സാ സഹായം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ നമ്മളാരും മുൻകൈയെടുത്ത് അത് പരിഹരിച്ചു കൊടുക്കാൻ തയ്യാറായില്ല എന്നുള്ളത് കുറ്റബോധത്തോടെ സമ്മതിക്കുമ്പോൾ ഇന്ന് ആ കൊട്ടുകാരന്റെ അടുത്ത് ചെന്ന് ചെണ്ട വാങ്ങി കൊട്ടിയശേഷം ഞങ്ങളുടെ ചേച്ചി എന്ന് തന്നെ വിശേഷിപ്പിച്ചു കൊണ്ട് പറയട്ടെ കൗഡിയാറിലെ തമ്പുരാട്ടി ആ പയ്യന് കൈ ചലനാത്മകമാക്കാൻ ആവശ്യമായ ചികിത്സ സഹായം ഉറപ്പുവരുത്തിയിട്ടാണ് ടെന്നീസ് ക്ലബ്ബിൻറെ മുന്നിൽ നിന്നും മടങ്ങിയത്.
എൻറെ ഒരു സുഹൃത്തിൻറെ വിഷയം മൂലം അതിരാവിലെ തന്നെ കൗടിയാറിൽ നിന്ന് മടങ്ങേണ്ടി വന്നവനാണ് ഞാൻ കോട്ടയം പത്തനംതിട്ട ജില്ലകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഈ വാർത്ത ശ്രദ്ധയിൽപ്പെടുന്നത്.
അപ്പോൾ തന്നെ വാഹനം നിർത്തി അതിനുള്ള മറുപടി എഴുതിയിട്ട് തന്നെ മുന്നോട്ട് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.
തമ്പുരാട്ടിയുടെ വീക്ഷണങ്ങളോട് പല കാര്യങ്ങളിലും യാതൊരുവിധമായ യോജിപ്പുമില്ല എന്ന് മാത്രമല്ല കടുത്ത വിയോജിപ്പുണ്ട് താനും.
അത് അങ്ങനെ തന്നെ തുടരും വിമർശിക്കേണ്ട കാര്യമുണ്ടെങ്കിൽ ലിറ്ററിലി വിമർശിക്കുക തന്നെ ചെയ്യും പക്ഷേ എൻറെ സുഹൃത്തുക്കൾ ക്ഷണിച്ചുവരുത്തി അവരുടെ അഭ്യർത്ഥന പ്രകാരം അൽപനേരം അവർ തയ്യാറാക്കിയ വാഹനത്തിൽ സഞ്ചരിച്ചതിന്റെ പേരിൽ തമ്പുരാട്ടിയോ തമ്പുരാനോ രാജകുടുംബമോ വേട്ടയാടപ്പെടരുത് എന്ന് പറയുമ്പോൾ ഏത് തമ്പുരാട്ടി എന്ന് ചോദിച്ചാൽ പഴയ രാജവംശത്തിലെ ശേഷിക്കുന്ന തലമുറയിലെ മുതിർന്നയാൾ.
അവർ ആരെയും ഭരിക്കാൻ വരുന്നില്ല ആരും അനാവശ്യമായി അവരെ ഭരിക്കുകയും വേണ്ട.
കാര്യങ്ങൾ വ്യക്തമായി എങ്കിൽ വിമർശനങ്ങൾ അവസാനിപ്പിക്കും എന്ന് കരുതിക്കൊണ്ട് എല്ലാവരോടും ശുഭരാത്രി നേരുന്നു
( പ്രത്യേകം ശ്രദ്ധിക്കുക വോയിസ് ടൈപ്പ് ആണ് അക്ഷരത്തെറ്റുകൾ ഉണ്ടാവും)
Discussion about this post