ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ സ്ഥാപിച്ചു. അടുത്ത മാസം ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലോക്ക് ഉദ്ഘാടനം ചെയ്യും. വെർച്വലായി ആണ് പ്രധാനമന്ത്രി വേദിക് ക്ലോക്ക് നാടിന് സമർപ്പിക്കുക.
പുരാതന ഇന്ത്യയുടെ പരമ്പര്യമായ പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തിൽ സമയം പ്രദർശിപ്പിക്കുന്ന വേദിക് ക്ലോക്ക് നഗരത്തിലെ ജന്ദർ മന്ദറിൽ നിർമ്മിച്ച 85 അടി ഉയരമുള്ള ടവറിലാണ് സ്ഥാപിച്ചിരിക്കുന്നത്. വേദിക് ഹിന്ദു പഞ്ചാംഗം, ഗ്രഹ നില, മുഹൂർത്തങ്ങൾ, ജ്യോതിഷ ഫലങ്ങൾ, പ്രവചനങ്ങൾ എന്നിവ ക്ലോക്കിൽ പ്രദർശിപ്പിക്കും. ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെ അടിസ്ഥാനമാക്കിയായിരിക്കും ക്ലോക്ക് സമയം നിശ്ചയിക്കുക. ക്ലോക്കിന്റെ ഇരുവശത്തും 12 രാശിചിഹ്നങ്ങൾ പ്രദർശിപ്പിക്കും. ഇതിനോടൊപ്പം കലണ്ടറായും ക്ലോക്ക് പ്രവർത്തിക്കും. ഹിന്ദു മുഹൂർത്തങ്ങൾ, വേദ ജ്യോതിഷത്തിലെ ഒമ്പത് ഗ്രഹങ്ങൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ക്ലോക്ക് പ്രദർശിപ്പിക്കുക.
‘ഉജ്ജയിനിയിൽ നിർമ്മിച്ച 85 അടി ടവറിൽ ലോകത്തിലെ ആദ്യത്തെ വേദിക് ക്ലോക്ക് സ്ഥാപിച്ചു. ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയായിരിക്കും ക്ലോക്ക് സമയം കണക്ക് കൂട്ടുക. ഈ രണ്ട് സൂര്യോദയങ്ങൾക്ക് ഇടയിലുള്ള സമയെത്ത 30 ഭാഗങ്ങളാക്കി തിരിക്കും. ഇത് അനുസരിച്ച് ഒരാളുടെ ഒരു മണിക്കൂർ എന്നത് 48 മിനിറ്റ് ആയിരിക്കും. 0.00 എന്നതിൽ നിന്നും തുടങ്ങി അടുത്ത സൂര്യോദയം വരെ 48 മിനിറ്റുകളുള്ള 30 മണിക്കൂറുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഹിന്ദു പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തിൽ 30 മുഹൂർത്തങ്ങൾ, തിഥികൾ എന്നിവയും ക്ലോക്ക് പ്രദർശിപ്പിക്കും’- ക്ലോക്ക് വികസിപ്പിച്ചെടുത്ത സംഘത്തിലെ ശിശിർ ഗുപ്ത വ്യക്തമാക്കി.
Discussion about this post