പല തരത്തിലും ആളുകൾ തട്ടിപ്പിനിരയാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, മുട്ട വാങ്ങി തട്ടിപ്പിനിരയായ ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ബംഗളൂരു വസന്തനഗർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന കമ്പനിയുടെ പരസ്യം കണ്ടാണ് യുവതി മുട്ട ഓർഡർ ചെയ്തത്. 49 രൂപയ്ക്ക് നാല് മുട്ടകൾക്കാണ് ഇവർ ഓർഡർ നൽകിയത്. പരസ്യത്തിൽ ഒരു ഷോപ്പിംഗ് ലിങ്ക് നൽകിയിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ അതിൽ കോഴികളെ എങ്ങനെ വളർത്തുന്നു, മുട്ടകൾ എങ്ങനെ ശേഖരിച്ച് വിതരണം ചെയ്യുന്നു എന്നതെല്ലാം വിവരിക്കുന്ന പേജ് വന്നു. ഇതോടൊപ്പം നിരവധി ആകർഷകമായ ഓഫറുകളും പേജിലുണ്ടായിരുന്നതായി യുവതി പറയുന്നു. ഇതിൽ നാല് മുട്ടകൾ വാങ്ങാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്തപ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകാനായുള്ള പേജിലേക്ക് എത്തി. ഈ വിവരങ്ങൾ നൽകി ഓർഡർ ചെയ്തപ്പോൾ മറ്റൊരു പേജ് തുറന്ന് വന്നു. ഇതിൽ അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിലൂടെ പണം അടച്ചതോടെ ഫോണിലേക്ക് ഒടിപി വന്നു. എന്നാൽ, ഒടിപി സന്ദേശം തുറക്കുന്നതിന് മുമ്പ് തന്നെ 48,199 രൂപ ക്രെഡിറ്റ് കാർഡിൽ നിന്നും നഷ്ടമായി.
അപ്പോൾ തന്നെ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിഭാഗവുമായി ബന്ധപ്പെട്ട് പണം നഷ്ടമായതിനെ കുറിച്ച് പറഞ്ഞതായി യുവതി വ്യക്തമാക്കി. അവർ സൈബർ ക്രൈം ഹെൽപ്പ് ലൈനിലേക്ക് (1930) വിളിച്ച് പരാതി നൽകാനാണ് നിർദ്ദേശിച്ചത്. ഇത്പ്രകാരം യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post