തിരുവനന്തപുരം: കരിമണൽ ഖനന കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 100 കോടി രൂപ വാങ്ങിയെന്നുള്ള മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം വേണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സിബിഐ അന്വേഷണത്തിനായി കോൺഗ്രസ് നിയമനടപടി സ്വീകരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നുള്ള കുഴൽനാടന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. ഇത് വരെ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് മാത്യു കുഴൽ നാടന്റെ ആരോപണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ് ഇത്ര തറ്റേടത്തോടെ ഒരാൾ ആരോപണങ്ങൾ പറയുന്നത്. തെളിവുകൾ വച്ച് കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നുള്ളത് അപൂർവമാണ് എന്നും കെ സുധാകരൻ പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അഴിമതികളിലും പിണറായി വിജയൻ എന്ന വ്യക്തിയുടെ പേര് ഉയർന്നു വരുന്നത് അതിലേറെ ഗൗരവമുള്ളതാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകമാരുടെ നേരെ ഉന്നയിക്കുന്ന രീതിയിലുള്ള പരാമർശം പോലെയല്ല ഈ വിഷയം. ഇതൊരു മുഖ്യമന്ത്രിയുടെ നേരേയാണ് പറഞ്ഞിരിക്കുന്നത് എന്നത് വലിയ കാര്യം തന്നെയാണ്. ഇതിനെതിരെയുള്ള തെളിവുകൾ കുഴൽനാടന്റെ കൈയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
63 ഏക്കർ ഭൂമി കരിമണൽ കമ്പനിക്ക് ക്രമപ്പെടുത്തി കൊടുക്കുകയും മുഖ്യമന്ത്രി ചെയ്തു . കേരളത്തിന്റെ കരിമണൽ വിറ്റ് പണമാക്കി കൈതോല പായയിൽ കൊണ്ടുപോവുകയും ഇതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മുഖ്യമന്ത്രി ഈ ഭരണത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post